വിദേശ ഉംറ തീർഥാടകരുടെ ആദ്യസംഘത്തെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ
ജിദ്ദ: വിദേശ ഉംറ തീർഥാടകരുടെ വരവിന് തുടക്കം. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രി മുതലാണ് തീർഥാടകർ എത്തിത്തുടങ്ങിയത്. വിദേശ തീർഥാടകർക്കുള്ള ഉംറ വിസ നടപടികൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
നൈജീരിയയിൽനിന്നാണ് ആദ്യം സംഘമെത്തിയത്. ജിദ്ദ വിമാനത്താവളത്തിലെത്തിയ സംഘത്തെ നൈജീരിയൻ കോൺസലും ഹജ്ജ്, ഉംറ ദേശീയസമിതി അംഗങ്ങളും ചേർന്ന് പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരിച്ചു.
സ്വീകരണശേഷം തീർഥാടകർ മദീനയിലേക്ക് തിരിച്ചു. ഏതാനും ദിവസത്തെ മദീന സന്ദർശനശേഷമായിരിക്കും ഉംറ നിർവഹിക്കാൻ മക്കയിലേക്ക് തിരിക്കുക. മക്കയിലും മദീനയിലും ഉന്നത നിലവാരത്തിലുള്ള താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഒരുക്കിയതായി ഹജ്ജ് ഉംറ ദേശീയസമിതി അംഗം ഹാനി അൽഉമൈരി പറഞ്ഞു. നിരവധി രാജ്യങ്ങളിൽനിന്നുള്ള തീർഥാടകസംഘങ്ങൾ ഉംറ നിർവഹിക്കാനായി ഞായറാഴ്ച മുതൽ മക്കയിൽ എത്തും. ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ സഹകരണത്തോടെ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇരു ഹറമുകളിലേക്കുമുള്ള തീർഥാടകരുടെ പ്രവേശനങ്ങളെന്നും ഹജ്ജ് ഉംറ ദേശീയസമിതി അംഗം പറഞ്ഞു.
അഞ്ച് മാസത്തിനുശേഷമാണ് വിദേശത്തുനിന്നുള്ള ഉംറ തീർഥാടനം പുനരാരംഭിക്കുന്നത്. നിർത്തിവെച്ചശേഷം പുനരാരംഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞവർഷം കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ഉടനെ വിദേശ, ആഭ്യന്തര ഉംറ തീർഥാടനം ഏഴ് മാസത്തോളം നിർത്തിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിന് കുറവ് വന്നതോടെ ആഭ്യന്തര, വിദേശ ഉംറ തീർഥാടനം പുനരാരംഭിച്ചിരുന്നു. മൂന്ന് മാസത്തോളം വിദേശ രാജ്യങ്ങളിൽനിന്ന് തീർഥാടകരെത്തുകയും ചെയ്തു.
കൊറോണ വൈറസിെൻറ പുതിയ വകഭേദം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതും വിമാന സർവിസുകൾ നിർത്തലാക്കിയതും കാരണം വിദേശത്തുനിന്നുള്ള ഉംറ തീർഥാടനം വീണ്ടും നിർത്തലാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
കോവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ വിദേശ ഉംറ തീർഥാടകരുടെ പ്രവേശനത്തിന് കർശനമായ ആരോഗ്യ നിബന്ധനകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട നിബന്ധന തീർഥാടകന് 18 വയസ്സ് പൂർത്തിയാകണമെന്നതാണ്. കൂടാതെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ, ആസ്ട്രസെനഗ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളിലൊന്ന് നിശ്ചിത ഡോസ് സ്വീകരിച്ചിരിക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകൾ സാക്ഷ്യപ്പെടുത്തിയ വാക്സിൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.