ദമ്മാം: ജുമുഅ സമയത്ത് മലയാളികൾ താമസിക്കുന്ന മുറിയിൽ കയറിയ കള്ളൻ പാസ്പോർട്ടും മൊബൈൽ ഫോണുകളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ജുബൈൽ പട്ടണത്തിൽ ഹൈപർ പാണ്ടക്ക് സമീപം സിഗ്നലിന് അടുത്തുള്ള കെട്ടിട ത്തിൽ താമസിക്കുന്ന കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര സ്വദേശികളായ സിദ്ദീഖ്, അബ്ദുറഹീം എന്നിവരുടെ മുറിയിൽ നിന്ന ാണ് സാധനങ്ങൾ കളവുപോയത്. ഇരുവരും സഹോദരങ്ങളാണ്. ജുമുഅ സമയത്ത് മുറിയിൽ ആരുമില്ലെന്ന് മനസിലാക്കി കള്ളൻ ചുമരിലെ ജനൽ പാളി നീക്കിയാണ് ഉള്ളിൽ കയറിയത്.
മുറിയിൽ ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, ടാബ്, ബാഗിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ട്, വിവിധ രാജ്യങ്ങളുടെ ഏതാനും കറൻസികൾ എന്നിവയാണ് നഷ്ടപ്പെട്ടത്. സഹോദരങ്ങളിൽ ഒരാൾ അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. റീഎൻട്രി അടിച്ച പാസ്പോർട്ടാണ് നഷ്ടപ്പെട്ടത്.
നാട്ടിൽ പോകാൻ കരുതിവെച്ചിരുന്ന പണമടക്കമുള്ള വിലപ്പെട്ട സാധനങ്ങളാണ് കള്ളൻ കൊണ്ടുപോയത്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കെട്ടിടത്തിലെ സി.സി.ടിവി പരിശോധിച്ചപ്പോൾ ഇരുണ്ട നിറമുള്ള ഒരാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കെട്ടിടങ്ങളിലെ ജനലുകളിൽ സുരക്ഷാകമ്പികൾ ഇല്ലാത്തത് കള്ളന്മാർക്ക് എളുപ്പമാകുന്നു. നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0554667205 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അവർ അഭ്യർഥിച്ചു. ഇൗ മലയാളി സഹോദരങ്ങൾ ജുബൈൽ സമസ്ത ഇസ്‌ലാമിക് സെൻററിെൻറ സജീവ പ്രവർത്തകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.