മക്ക ഹറമിൽ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഖുതുബ നിർവഹിക്കുന്നു
ജിദ്ദ: റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിനെത്തിയവരാൽ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. കോവിഡ് നിയന്ത്രണം നീക്കിയ ശേഷമുള്ള റമദാനിലെ ആദ്യത്തെ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമടക്കം ലക്ഷങ്ങളാണ് ഇരുഹറമുകളിലും എത്തിയത്. ആരോഗ്യ സുരക്ഷക്കാവശ്യമായ എല്ലാ മുൻകരുതലുകളും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. ഹറമിലേക്ക് വരുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. ശുചീകരണത്തിനും അണുമുക്തമാക്കലിനും കൂടുതൽ തൊഴിലാളികളെയും റോബോട്ടുകളെയും സജ്ജീകരിച്ചു. തിരക്ക് മുൻകൂട്ടി കണ്ട് മക്ക ഹറമിൽ നൂറിലധികം കവാടങ്ങൾ തുറന്നിട്ടു. മത്വാഫും താഴത്തെനിലയും ചില കവാടങ്ങളും ഉംറ തീർഥാടകർക്ക് മാത്രമാക്കിയത് ആശ്വാസമായി. സുരക്ഷ, ട്രാഫിക്, ആരോഗ്യ രംഗത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഹറമിലേക്കും തിരിച്ചുമുള്ള സഞ്ചാരം സുഗമമാക്കാൻ ഉംറ സുരക്ഷസേനക്ക് കീഴിൽ കൂടുതലാളുകൾ ഹറമിനുള്ളിലും മുറ്റങ്ങളിലും നിലയുറപ്പിച്ചിരുന്നു. ഹറമിനടുത്ത് വാഹനത്തിരക്ക് കുറക്കാൻ വിവിധ ഭാഗങ്ങളിൽ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കി. പ്രവേശന കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ആളുകളെ ഹറമിലേക്കും തിരിച്ചുമെത്തിക്കുന്നതിന് ബസ് സർവിസും ഉണ്ടായിരുന്നു.
മക്ക മസ്ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. വിവിധ മേഖലകളിൽ സ്വയം മാറാനുള്ള അവസരമാണ് റമദാനെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങൾ റമദാന്റെ പവിത്രത കാത്തുസൂക്ഷിക്കണം. മതത്തിന്റെയും രാജ്യത്തിന്റെയും സംരക്ഷണത്തിനായി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുന്നബവിയിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുൽ ബാരി അൽസുബൈത്തി നേതൃത്വം നൽകി. റമദാൻ ഖുർആൻ പാരായണത്തിന്റെയും പഠനത്തിന്റെയും കാലമാണെന്നും ഖുർആനുമായുള്ള ബന്ധം അതിന്റെ വയനക്കാരെ അനന്തമായ ആനന്ദത്താൽ പോഷിപ്പിക്കുന്നുവെന്നും ഇമാം പറഞ്ഞു.
മുസ്ലിംകളുടെ അവസ്ഥകൾ, അവരുടെ ശക്തിയുടെ ഘടകങ്ങൾ, അവരുടെ മുന്നേറ്റം, അഭിമാനം എന്നിവയിലേക്ക് ഖുർആൻ വെളിച്ചം വീശുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുർആനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അവനെ പ്രചോദിപ്പിക്കുകയും ജീവിതം മുഴുവൻ വിശ്വാസവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. റമദാനിലും മറ്റു മാസങ്ങളിലും ഖുർആൻ പഠിക്കുന്നവർ കണ്ടെത്തുന്ന സ്വാദും മാധുര്യവും അവന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. വിശ്വാസം എന്നത് വികാരങ്ങൾ മാത്രമല്ല, മറിച്ച് വാക്കും പ്രവർ ത്തനവുമാണെന്ന് ഖുർആൻ അതിന്റെ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ടെന്നും ഇമാം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.