റിയാദ്: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയവരുടെയും അടിയന്തര ആവശ്യങ്ങളെ പാടെ അവഗണിച്ചതായി പ്രവാസി ലീഗൽ സെൽ ആരോപിച്ചു. ദീർഘകാലമായുള്ള പ്രവാസി ക്ഷേമ നടപടികളിൽ ഭൂരിഭാഗത്തോടും ബജറ്റ് വിമുഖതയാണ് കാട്ടിയത്.
‘പ്രവാസി ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഫണ്ട്’ പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും, ലക്ഷക്കണക്കിന് പ്രവാസികളുടെ ക്ഷേമപ്രശ്നങ്ങൾക്ക് ബജറ്റിൽ അർഹമായ പ്രാധാന്യം നൽകിയിട്ടില്ലെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പ്രവാസി പെൻഷൻ വർദ്ധിപ്പിക്കൽ, ക്ഷേമ ബോർഡ് വിഹിതം കൂട്ടൽ, 60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകൽ, നോർക്ക കെയർ ഇൻഷുറൻസ്, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം ബജറ്റിൽ അവഗണിക്കപ്പെട്ടു.
ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശിക തീർക്കാനോ, സമയബന്ധിതമായി വിതരണം ചെയ്യാനോ ഉള്ള പ്രത്യേക ഫണ്ട് വകയിരുത്തലോ സംവിധാനങ്ങളോ ബജറ്റിലില്ല. പെൻഷൻ മുടക്കമില്ലാതെ ഉറപ്പാക്കാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ധനമന്ത്രി പരിഗണിക്കാതിരുന്നത് നിരാശാജനകമാണ്.
സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതിരുന്നിട്ടും, നോർക്ക റൂട്ട്സ് ശിപാർശ ചെയ്ത ‘നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ക്ക് ഭരണാനുമതി പോലും നൽകാത്തത് കടുത്ത അവഗണനയാണ്. പ്രവാസി ക്ഷേമ ബോർഡിെൻറ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന ബജറ്റ് പരാമർശം അവ്യക്തമാണെന്നും, സമയബന്ധിത നടപടികളാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
പ്രവാസി സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങളിലെ വീഴ്ചകൾ തിരുത്തി, ബജറ്റ് വകയിരുത്തലുകളിലൂടെയോ പ്രത്യേക പാക്കേജിലൂടെയോ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാനും ഇൻഷുറൻസ് പദ്ധതിക്ക് ഭരണാനുമതി നൽകാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.