ജിദ്ദ: ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഒരാഴ്ച ബാക്കി നിൽക്കേ 15 ലക്ഷത്തിലധികം തീർഥാടകർ പുണ്യഭൂമിയിലെത്തി. പാസ്പോർട്ട് വിഭാഗത്തിെൻറ ഏറ്റവും പുതിയ കണക്കു പ്രകാരം 15,16,101 വിദേശതീർഥാടകർ സൗദിയിൽ എത്തിക്കഴിഞ്ഞു. 20 ലക്ഷത്തിലധികം പേർ ഇത്തവണ ഹജ്ജ് നിർവഹിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽനിന്ന് ഒന്നര ലക്ഷത്തിലധികം തീർഥാടകർ നിലവിൽ മക്കയിലുണ്ട്. ദുൽഹജ്ജ് മാസം പിറന്നതോടെ ഹജ്ജ് കർമങ്ങൾക്കുള്ള മാനസിക തയാറെടുപ്പിലാണ് ഹാജിമാർ. അതേസമയം, ഹജ്ജ് അടുക്കുന്തോറും ചൂട് കനക്കുകയാണ് മക്കയിൽ. 42 ഡിഗ്രിക്കു മുകളിലാണ് മിക്ക ദിവസങ്ങളിലും ചൂട്. നിർജലീകരണത്തെ തുടർന്നുള്ള പ്രയാസങ്ങളുമായി ആയിരക്കണക്കിനുപേരാണ് ആശുപത്രികളിൽ എത്തുന്നത്്. ഇന്ത്യൻ ഹജ്ജ് മിഷൻ 1,40,000 കുടകൾ ഹാജിമാർക്ക് നൽകുന്നുണ്ട്.
ബോധവത്കരണവും ശക്തമാണ്. 75 ശതമാനത്തിലധികം ഹാജിമാർ എത്തിക്കഴിഞ്ഞതോടെ ഹറമിൽ വൻതിരക്കാണ്. ത്വവാഫ് ഉൾപ്പെടെ കർമങ്ങൾക്ക് മത്വാഫ് കവിഞ്ഞുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയാണ് തീർഥാടകർ.
ഇന്ത്യൻ ഹാജിമാർക്കായി അസീസിയയിൽനിന്ന് ഹറമിലേക്ക് 24 മണിക്കൂറും ബസ് സൗകര്യമുണ്ട്്. മലയാളി വളൻറിയർമാർ കൂടുതൽ സജീവമായി രംഗത്തുണ്ട്. ഹജ്ജിനു മുമ്പ് മൂന്ന് ഫ്രൈഡേ ഒാപറേഷനുകളാണ് വിജയകരമായി പൂർത്തിയായത്. ഇന്ത്യൻ ഹജ്ജ് മിഷനും മലയാളി സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാണ് ഇന്ത്യൻ ഹാജിമാരെ വെള്ളിയാഴ്ച പ്രാർഥനയിൽ പെങ്കടുക്കാൻ എത്തിച്ചതും തിരിച്ചയച്ചതും.
ഇത്തവണ 74,000 ഇന്ത്യൻ ഹാജിമാർക്കാണ് ഹജ്ജ് കർമങ്ങൾക്കിടെ മശാഇർ മെട്രോ ട്രെയിൻ ഉപയോഗിക്കാൻ അവസരം. ബാക്കിയുള്ളവർക്ക് അറഫ സംഗമത്തിലേക്കും മിന-ജംറാത്ത് യാത്രകൾക്കും ബസ് സർവിസ് ആശ്രയിക്കേണ്ടി വരും. മിനായിൽ ഇത്തവണ ഡബ്ൾ ഡക്കർ കട്ടിലുകൾ പരീക്ഷിക്കുന്നുണ്ട്.
തമ്പുകളിൽ കൂടുതൽ ഹാജിമാരെ താമസിപ്പിക്കയാണ് ലക്ഷ്യം. ഇന്ത്യൻ ഹജ്ജ് മിഷെൻറ കീഴിൽ വരുന്ന ഹാജിമാർക്കുള്ള തമ്പുകളിലെ പണി അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.