റിയാദ്: കൊടിയ വേനലിെൻറ തിളയ്ക്കുന്ന ചൂടിൽ തകര മേൽക്കൂരക്ക് കീഴെ ജീവിതം പൊള്ളി രണ്ട് മലയാളികൾ. കമ്പനി പൂട്ടിയതിനാൽ ജോലിയും ശമ്പളവും നഷ്ടപ്പെട്ടും ഇഖാമ പുതുക്കാത്തതിനാൽ നിയമക്കുരുക്കിലായും കഴിയുന്ന റാന്നി പെരുമ്പട്ട സ്വദേശി രവീന്ദ്രെൻറയും (66) കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബൂബക്കറിെൻറയും (63) അവസ്ഥയാണിത്. സൗദി അറേബ്യയുടെ വടക്കൻ അതിർത്തിയിൽ അൽജൗഫ് പ്രവിശ്യയിലെ അമാരിയയിൽ രണ്ടു വർഷത്തോളമായി ദുരിതം അനുഭവിക്കുന്ന ഇവരെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതു ശ്രദ്ധയിൽപെട്ട അൽജൗഫിലെ ഇന്ത്യൻ എംബസി വളൻറിയർ കൂടിയായ സാമൂഹിക പ്രവർത്തകൻ സുധീർ ഹംസ ശനിയാഴ്ച തൊഴിലാളികളെ അന്വേഷിച്ചുപോയി നേരിൽ കണ്ടതാണ് കരൾ പൊള്ളുന്ന ഇൗ കാഴ്ചകൾ.
പ്രധാന റോഡിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ മരുഭൂമിയിൽ തകര മേൽക്കൂരയുള്ള ചെറിയ കെട്ടിടമാണ് താമസകേന്ദ്രം. കഴിഞ്ഞ എട്ടു മാസമായി ഇവിടെ വൈദ്യതിയില്ല. അറബിയിൽ പാനൂസ് എന്ന് വിളിക്കുന്ന മണ്ണെണ്ണ വിളക്കാണ് രാത്രിയിൽ വെളിച്ചത്തിന് ആശ്രയം. കുടിക്കാനും പ്രാഥമിക കാര്യങ്ങൾക്കും ആവശ്യമായ വെള്ളം എത്തിക്കുന്നത് മുമ്പ് ഇതേ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി ഷംസുദ്ദീൻ.
ഇവരെ പോലെതന്നെ ഇഖാമയുടെ കാലാവധി തീർന്നും ശമ്പള കുടിശ്ശിക കിട്ടാതെയും പ്രായസം നേരിടുന്ന ഷംസുദ്ദീൻ സക്കാക്ക പട്ടണത്തിൽ ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്.
തെൻറ പഴയ സഹപ്രവർത്തകരോടുള്ള അലിവ് കാരണം ഇടയ്ക്കിടെ സഹായവുമായി വരുന്നതാണ്. മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന കെട്ടിടത്തിെൻറ ചുറ്റുപാടെല്ലാം പാമ്പുകളുടെയും മറ്റു ഇഴജന്തുക്കളെയും വിഹാര കേന്ദ്രമാണ്. കെട്ടിടത്തോട് ചേർന്നുള്ള കക്കൂസിൽ കയറിയിരുന്ന പാമ്പിനെ കഴിഞ്ഞ ദിവസം ഇവർ അടിച്ചുകൊന്നിരുന്നു.
കണ്ടിരുന്നില്ലെങ്കിൽ ജീവിതം അവസാനിച്ചേനെ. മരുഭൂമിയിലെ പാമ്പുകൾക്ക് ഉഗ്രവിഷമാണ്. ഇരുെട്ടത്തും മുമ്പുതന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ച് കെട്ടിടത്തിനോട് ചേർന്നുള്ള ഉയർന്ന തറയിൽ കയറി ഇരിക്കും.
ഇഴജന്തുക്കളിൽനിന്ന് രക്ഷനേടാൻ അവർ കണ്ട മാർഗമാണിത്. കനത്തചൂടേറ്റ് പഴുത്തുകിടക്കുന്ന തറയിൽ ചാക്കുകൾ നനച്ചിട്ടാണ് ഇരുത്തവും കിടത്തവും.
വേനൽ വരുന്നതിനു മുമ്പ് ശൈത്യവും പൊടിക്കാറ്റും മഴയുമെല്ലാം നേരിട്ടതും ഇതേ തറയിൽ ഇരുന്നും കിടന്നുംതന്നെ. രാത്രിയെ ഭയന്ന് ഉറക്കം വരാറില്ല. ശരിക്കൊന്ന് ഉറങ്ങിയിട്ട് എത്ര കാലമായെന്നുതന്നെ അറിയില്ല.
രണ്ടുപേരും വാർധക്യത്തിെൻറ ശാരീരിക വൈഷമ്യങ്ങൾ നേരിടുന്നവരാണ്. അധികം നടക്കാൻ പോലും കഴിയില്ല.
അതുകൊണ്ടാണ് ഷംസുദ്ദീനെ പോലെ പുറത്ത് ജോലി അന്വേഷിച്ചുപോകാത്തതും. രവീന്ദ്രൻ കടുത്ത പ്രമേഹരോഗി കൂടിയാണ്. മരുന്നൊന്നും കഴിക്കുന്നില്ല. നാൾക്കുനാൾ ആരോഗ്യസ്ഥിതി മോശമാകുകയാണ്.
പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നാലഞ്ച് നായ്ക്കളാണ് കൂട്ടിനെന്ന് പറയാൻ ആകെയുള്ള ജീവികൾ.
രവീന്ദ്രെൻറ മകൻ രഞ്ജിത്ത് വഴി വിവരമറിഞ്ഞ് ലോകകേരള സഭ അംഗവും അറാർ പ്രവാസി സംഘം രക്ഷാധികാരിയുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ടാണ് ഇവരുടെ ൈദന്യാവസ്ഥ മാധ്യമങ്ങളെ അറിയിക്കുന്നത്. രവീന്ദ്രനും അബൂബക്കറും 1982ലാണ് സൗദിയിലെത്തിയത്.
വടക്കൻ മേഖലയിലെ റോഡ്, പാലം നിർമാണ പ്രവൃത്തികൾ കരാറെടുത്ത് നടത്തിയിരുന്ന ഒരു സ്വകാര്യ കമ്പനിയുടെ ജീവനക്കാരായിരുന്നു. മൂന്നു വർഷം മുമ്പ് കമ്പനിയുടെ പ്രവർത്തനം നിലച്ചു. അന്നു മുതൽ ശമ്പളവും മുടങ്ങി. രണ്ടു വർഷം മുമ്പ് ഇഖാമയുടെ കാലാവധിയും കഴിഞ്ഞ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.