ദമ്മാം: തൊഴിൽ കോടതിയിൽ മാസങ്ങൾ നീണ്ട വ്യവഹാരത്തിനൊടുവിൽ കർണാടകയിലെ കൊടക് സ്വദേശികളായ ദമ്പതികൾ നാടണഞ്ഞു. മലയാളികളായ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലും ഇവർക്ക് തുണയായി. ഗാർഹികജോലിക്കെത്തിയവരാണ് സക്കീനയും ഭർത്താവ് നാസറും. ആദ്യം കടൽ കടന്നെത്തിയത് സക്കീനയായിരുന്നു. പരിചയക്കാരനായ ഏജൻറ് വഴി നാസറുമെത്തി. 12 ഉം ഒമ്പതും വയസ്സായ രണ്ട് മക്കളെ വൃദ്ധരായ മാതാപിതാക്കളെ ഏൽപിച്ചാണ് ഇരുവരും ഗൾഫിലേക്ക് വന്നത്. ഖോബാറിലെ ലബനോൻ പൗരെൻറ വീട്ടിലാണ് ഇരുവരും എത്തിപ്പെട്ടത്.
എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു എന്ന് ഇവർ സാക്ഷ്യപ്പെടുത്തി. ഭാര്യ കടുത്ത പീഡനങ്ങൾക്ക് ഇരയാകുന്നത് നാസറിന് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു. സമയത്തിന് ഭക്ഷണം പോലും ലഭിക്കാതെ കഠിന ജോലി. മർദനം. രക്ഷയില്ലാതെ ഭാര്യയുമായി നാസർ അവിടം വിട്ടിറങ്ങി. സാമൂഹ്യ പ്രവർത്തകരായ കബീർ കൊണ്ടോട്ടി, ഷാജി മതിലകം എന്നിവരുടെ സഹായത്തോടെ അൽ ഖോബാർ തൊഴിൽ കോടതിയിൽ ഇരുവരും ഹാജരായി. സക്കീനയുടെ അവസ്ഥ ബോധ്യപ്പെട്ട കോടതി 10 ദിവസത്തിനകം എക്സിറ്റിൽ ഇവരെ നാട്ടിലയക്കാൻ പാസ്പോർട്ട് ഹാജരാക്കണമെന്ന് ലബനോനിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടേത് ഏക പക്ഷീയമായ വിധിയാണന്ന് വാദിച്ച് ഇയാൾ വീണ്ടും കോടതിയിൽ പരാതി നൽകി.
ഇതോടെ ഇരുവരുടേയും യാത്ര നീണ്ടു. താമസിക്കാൻ സ്ഥലമോ, ഭക്ഷണേമാ ഇല്ലാതെ വലഞ്ഞ ഇവർക്ക് ജുൈബൽ ഇസ്ലാമിക് സെൻററിലെ യാസിറും, സാമൂഹ്യ പ്രവർത്തകനായ ഷിബുകുമാർ തിരുവനന്തപുരവുമാണ്. ഗൾഫിലേക്കയച്ച ട്രാവൽ ഏജൻസി ഇവരെ സഹായിക്കാൻ തയാറായെ--ങ്കിലും തനിക്ക് വിസക്ക് ചെലവായ തുക കിട്ടിയാലേ ഇവരെ തിരിച്ചയക്കൂ എന്ന വാശിയിലായിരുന്നു ലബനോനി. എങ്ങനെയെങ്കിലും കേസ് വേഗത്തിലാക്കി ഇരുവരേയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന അഭ്യർഥനയുമായി സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ ഖോബാർ ലേബർ ഒാഫീസറുടെ മുന്നിൽ ഇരുവരേയും ഹാജരാക്കി. വിശദമായ അന്വേഷണങ്ങൾക്കും, വിശകലനങ്ങൾക്കും ശേഷം പഴയ കോടതിവിധി സ്ഥിരപ്പെടുത്തി വിധി പ്രഖ്യപിച്ചു. ഇതോടെ ലബനോൻ പൗരൻ എക്സിറ്റ് അടിച്ച പാസ്പോർട്ട് കോടതിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലെ ട്രാവൽ ഏജൻസി ഇവർക്കുള്ള വിമാന ടിക്കറ്റുകളും നൽകി. നാട്ടിൽ പട്ടിണി കിടന്നാലും ഇനിയൊരിക്കലും ഗൾഫിലേക്കില്ല എന്ന് പറഞ്ഞ് അവർ നാട്ടിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.