റിയാദ്: വിവാഹം കഴിഞ്ഞ 23ാം ദിവസം റിയാദിലത്തെി നിയമ കുരുക്കില്‍ കുടുങ്ങിയ മലയാളി 10 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം എടരിക്കോട് സ്വദേശി കുഴപ്പയില്‍ അയ്യപ്പനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞ് ആദ്യമായി നാട്ടിലേക്ക് പോകുന്നത്.
തുടക്കത്തില്‍ റിയാദിലെ പ്രമുഖ ക്ളിനിക്കില്‍ ¥്രെഡവറായിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് മാറിയതിനെ തുടര്‍ന്ന് ജോലി നഷ്ടമായി. പിന്നീട് ബേക്കറിയില്‍ റൊട്ടി നിര്‍മാണ ജോലിക്ക് കയറി. മൂന്നു മാസത്തിനകം പുതിയ സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ ഷിപ്പ് മാറുന്നതിനായി ആവശ്യപ്പെട്ടു. എന്നാല്‍ ഇഖാമ പുതുക്കുകയോ സ്പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തില്ല. ഇക്കാരണത്താല്‍ പഴയ സ്പോണ്‍സര്‍ ഒളിച്ചോടിയതായി കാണിച്ച് പരാതി നല്‍കി. സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അയ്യപ്പന്‍ പല തവണ പുതിയ സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. രണ്ടു വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനായി ആവശ്യപ്പെട്ടപ്പോഴും ശരിയാക്കാം എന്നായിരുന്നു മറുപടി. എന്നാല്‍ പലകാരണങ്ങള്‍ പറഞ്ഞ് അത് നീണ്ടു പോയി. അയ്യപ്പന്‍ നാട്ടില്‍ പോകാത്തത് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കി. ഭാര്യയുടെ സഹോദരന്മാര്‍ ഇദ്ദേഹത്തെ വിളിച്ച് നാട്ടില്‍ വരണമെന്നും അല്ളെങ്കില്‍ ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്‍ വീണ്ടും മാനേജ്മെന്‍റിനെ സമീപിച്ചെങ്കിലും പഴയ മറുപടി തന്നെയായിരുന്നു. ഇതിനിടെ അമ്മ തൂങ്ങി മരിച്ചു. മൃതദേഹം കാണാനെങ്കിലും നാട്ടിലയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടന്‍ വിടാമെന്ന മറുപടിയില്‍ ഒതുങ്ങി. അമ്മ മരിച്ചിട്ട് രണ്ടു വര്‍ഷമായി.
ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്‍െറ ഇടപെടലാണ് നാട്ടിലേക്കുള്ള വഴി തുറന്നത്. പഴയ സ്പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും വര്‍ഷങ്ങളുടെ പിഴയടക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നീട് തര്‍ഹീല്‍ മേധാവി ആദില്‍ ബക്കറിന്‍െറ സഹായത്തോടെ പിഴ ഒഴിവാക്കി എക്സിറ്റ് അടിച്ചു നല്‍കുകയായിരുന്നു. ജനുവരി എട്ടിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അയ്യപ്പന്‍ നാട്ടിലേക്ക് മടങ്ങും. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയെയും ഉറ്റവരെയും കാണാമെന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യന്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.