ദമ്മാം: ജീവിതാഭിവൃദ്ധിക്കായി കടലു കടന്നിട്ടും കലാസ്നേഹം മാറ്റിവെക്കാൻ അവർ തയാറല്ല. പിറന്ന നാടിനോടുള്ള അഗാധ പ്രണയം നാടൻ പാട്ടിലൂടെ നെഞ്ചേറ്റുകയാണ് ദമ്മാമിലെ സൗദി പാട്ടുകൂട്ടം. കിഴക്കൻ പ്രവിശ്യയിലെ മിക്ക സംഘടനകളുടെ പ രിപാടികളിലും സൗദി പാട്ടുകൂട്ടത്തിെൻറ നാടൻ പാട്ട് നിറസാന്നിധ്യമായിരിക്കുന്നു. ഗ്രാമീണ ജീവിതത്തിെൻറ തന ത് ആവിഷ്കാരമാണ് നാടൻപാട്ടുകൾ. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളികളിൽ നാടൻപാട്ടിനെ ജനകീയമാക്കാൻ വലിയൊരളവോളം സൗദി പാട്ടു കൂട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളെ മറക്കാനും സന്തോഷങ്ങളെ ആഘോഷമാക്കാനും വിദ്വേഷങ്ങൾ മറന്ന് ഒന്നാകാനും നാടൻ പാട്ടുകളിലൂടെ മുൻ തലമുറക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ ജീവിത പരിസരം അതിലൂടെ പകർന്ന് തരുന്നുമുണ്ട്. വിവിധ തരത്തിലുള്ള നാടൻ പാട്ടുകളുണ്ട്.
ഓരോന്നിനും അതിേൻറതായ ഇതിവൃത്തങ്ങളുമുണ്ട്. നെയ്ത്ത് പാട്ട്, കൊയ്ത്ത് പാട്ട്, കുഴിയൻ പാട്ട്, മംഗലം കളി, മാണി പാട്ട്, പര്ന്താട്ടം തുടങ്ങി നാടൻ പാട്ടുകൾ നിരവധിയാണ്. ഇതിൽ പലതും പ്രവാസ വേദികളിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സൗദി പാട്ടുകൂട്ടം പ്രസിഡൻറും നാടൻപാട്ടു ഗായകനുമായ സന്തു സന്തോഷ് പറഞ്ഞു.
നാടൻ പാട്ടിനെ കേരളത്തിൽ ജനകീയമാക്കിയ കലാഭവൻ മണിയാണ് ഈ ഉദ്യമത്തിലേക്ക് ഇറങ്ങാൻ പ്രചോദനം തന്നതെന്ന് സൗദി പാട്ടു കൂട്ടത്തിെൻറ കലാകാരൻമാർ പറയുന്നു. തുടങ്ങിയ കാലത്ത് ലേബർ ക്യാമ്പുകളിലും മറ്റും മാത്രമായി ഒതുങ്ങി നിൽക്കാനെ കഴിഞ്ഞിരുന്നുള്ളൂ. എന്നാലിന്ന് കൂടുതൽ അവസരങ്ങളും ആസ്വാദകരുമുണ്ട്. പുതിയ തലമുറയിൽ പലരും നാടൻ പാട് ആസ്വദിക്കുന്നവരാണ്. പരിപാടി അവതരിപ്പിക്കുമ്പോൾ നാടൻ പാട്ടിനൊപ്പം ഗസലും ഏറ്റവും പുതിയ സിനിമാ ഗാനങ്ങൾ എന്നിവയും ഉൾപ്പെടുത്തും. ഇതര ആസ്വാദകരെയും തൃപ്തിപ്പെടുത്താനാണിത്.
നാടൻപാട്ട് അവതരിപ്പിക്കാൻ വേണ്ട വാദ്യോപകരണങ്ങൾ നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്. പക്ഷെ ചില വാദ്യോപകരണങ്ങൾ വേണ്ട വിധം വായിക്കാനറിയുന്ന കലാകാരൻമാരുടെ അഭാവമുണ്ട്. പലരും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ്. തിരക്ക് പിടിച്ച ജോലിക്കിടയിലും നാടൻ പാട്ടിനെ നെഞ്ചോട് ചേർത്ത കലയോട് പൂർണമായും നീതി പുലർത്താൻ ഈ കലാകാരൻമാർ ശ്രമിക്കുന്നുണ്ട്. മനോജ് കുമാർ, ബിനു മുളവന, സനൽ, പോൾ വർഗീസ്, അൻസിഫ് ആലപ്പി, ലിജിൻ, ഷാഫി എന്നിവരാണ് കൂട്ടത്തിലെ ഗായകർ. സഞ്ജു, സീ ജോപീറ്റർ, സജി കൊല്ലം, പ്രദീപ്, മാത്യൂസ്, അനിൽ തിരുവനന്തപുരം, പ്രവീൺ, മധു കണ്ണൂർ എന്നിവർ സംഗീതോപകരണ വായനക്കാരുമാണ്. ശ്രീകാന്ത് കളരിക്കൽ, സബിൻ പന്തളം, നിതിൻ പ്രകാശ് പന്തളം, മനോജ് തേവലക്കര എന്നിവർ അഡ്മിനുകളും അൻഷാദ് തകിടിയിൽ ആർടിസ്റ്റും, നവാസ് ചുനാട് കോ ഒാർഡിനേറ്ററുമാണ്. ഒരുമിച്ചൊരു കുടുംബം പോലെയാണ് ഈ കൂട്ടം. ഇവരിലൂടെ വിരിയുന്നത് അണഞ്ഞുപോയ സംസ്കാരത്തിെൻറ തിരുശേഷിപ്പുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.