ജിദ്ദ: കോവിഡ് സാഹചര്യത്തിൽ തൊഴിലാളികളുടെ ഒത്തുചേരലിനെതിരെ ആഭ്യന്തര വകുപ്പിെൻറ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ശിക്ഷയുമുണ്ടാകും. കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ ഒഴിവാക്കുന്നതിനുള്ള ചട്ടങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രി ഇൗ മാസം ഏഴിനാണ് അംഗീകാരം നൽകിയത്.
നിയലംഘകർക്ക് പിഴയടക്കമുള്ള ശിക്ഷാനടപടികളാണ് അന്ന് പുറത്തുവിട്ട വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. തൊഴിലാളികളുടെ ഒത്തുചേരലിനും നിരോധനമുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. തൊഴിലാളികൾ താമസിക്കുന്ന സ്ഥലമൊഴികെ മറ്റ് താമസ സ്ഥലങ്ങളിലോ നിർമാണത്തിലിരിക്കുന്ന വീടുകൾക്കുള്ളിലോ കെട്ടിടങ്ങൾക്കുള്ളിലോ ഇസ്തിറാഹയിലോ ഫാമുകളിലോ ഒത്തുചേരൽ ശിക്ഷാർഹമാണ്.
നിയമം ഘംഘിച്ചാൽ തൊഴിലാളികളുടെ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങൾക്ക് 50,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഒരു ലക്ഷം റിയാൽ വരെയാകും. നിയമലംഘനം മൂന്നാംതവണയും ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട ആളുകളെ പ്രൊസിക്യൂഷന് മുമ്പാകെ ഹാജരാക്കും. സ്ഥാപനം സ്വകാര്യ മേഖലക്ക് കീഴിലുള്ളതാണെങ്കിൽ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടും.
നിയമലംഘനം ആവർത്തിച്ചാൽ അടച്ചുപൂട്ടൽ ആറ് മാസംവരെ നീളും. വിദേശിയാണെങ്കിൽ ശിക്ഷാ നടപടികൾക്ക് ശേഷം നാടുകടത്തുകയും രാജ്യത്തേക്ക് പുന:പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും. ഏതെങ്കിലും സ്ഥലങ്ങളിൽ തൊഴിലാളികൾ സംഗമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടൻ അറിയിക്കണമെന്ന് ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക ഒഴികെയുള്ള മേഖലകളിൽ 999 എന്ന നമ്പറിലും മക്ക മേഖലയിൽ 911 നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.