ജിദ്ദ: സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കോവിഡ് വാക്സിൻ നിർമിക്കുന്നു. ജർമൻ കമ്പനിയായ ക്യൂർവാക് എന്ന കമ്പനിയുമായാണ് സൗദി കമ്പനിയായ സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചത്.
സൗദി കമ്പനി ഫോർ ഡ്രഗ് ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് എന്നാണ് 'സ്പിമാക്കോ'യുടെ പൂർണരൂപം. ജർമനിയിൽ ബയോമെഡിക്കൽ ഗവേഷണരംഗത്ത് അറിയപ്പെടുന്ന കമ്പനിയാണ് 'ക്യുർവാക്' (CureVac). സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് സൗദിയിൽ വാക്സിൻ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ധാരണപത്രത്തിൽ പറയുന്നു. വാക്സിൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവൺമെൻറ് നടപടികൾ ക്യുർവാക്കിന് വേണ്ടി സ്പിമാക്കോ നിർവഹിക്കും. വാക്സിൻ വിൽപന, വിതരണം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അനുമതിയും അഗീകാരവും സൗദി ആരോഗ്യമന്ത്രാലയം, ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി എന്നിവയിൽ നിന്നും നേടലും കമ്പനിയുടെ ചുമതലയാണ്.
യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ വിതരണത്തിെൻറ വ്യാപ്തി വർധിപ്പിക്കാനുള്ള നടപടിയും സ്പിമാക്കോ നിർവഹിക്കും. കോവിഡിനെ നേരിടാൻ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേതൃത്വത്തിലുള്ള ഗവൺമെൻറ് നടത്തിവരുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ളതാണ് ധാരണപത്രമെന്ന് സ്പിമാക്കോ സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.