ജുബൈല്‍: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്ത അറബ് വംശജര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ജിദ്ദ സ്ട്രീറ്റില്‍ ചൈനീസ് റെസ്റ്റോറന്‍റിന് സമീപം പ്രവര്‍ത്തിക്കുന്ന സമര്‍ ബഖാലയിലാണ് സംഭവം.
രാവിലെ ഒമ്പതുമണിയോടെ കാറില്‍ എത്തിയ അഞ്ചംഗ സംഘത്തില്‍ മൂന്നുപേര്‍ സ്ഥാപനത്തിനുള്ളില്‍ കയറി കൗണ്ടറില്‍ നിന്ന കൊല്ലം സ്വദേശി അബ്ദുല്‍ ഹമീദിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ പുറത്ത് കാറില്‍ കാവലിരുന്നു. ഹമീദ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സംഘത്തിലൊരുവന്‍ കത്തിയുടെ പിടികൊണ്ടു ഹമീദിന്‍െറ നെറ്റിയില്‍ അടിച്ചു.
ഈ ബഹളത്തിനിടെ ഒരുവന്‍ മേശയുടെ വലിപ്പ്തുറന്നു ഉള്ളില്‍ സൂക്ഷിച്ചിരുന്ന പണവും 2,000 റിയാലിന്‍െറ കാര്‍ഡും കവര്‍ച്ച ചെയ്തു. തുടര്‍ന്ന് പുറത്തു സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.
കാര്‍ അമിത വേഗത്തില്‍ തിരിക്കുന്നതിനിടെ സമീപത്തു കിടന്ന വാഹനത്തില്‍ ഇടിക്കുകയും ചെയ്തു.
ഈ സമയം സംഘത്തിന്‍െറ കാര്‍നമ്പര്‍ കുറിച്ചെടുത്ത ഹമീദ് സാമൂഹ്യ പ്രവര്‍ത്തകന്‍ സലീം ആലപ്പുഴയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയിരുന്നു. ജുബൈല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സംഘത്തെ അറഫിയ ഏരിയയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് അബ്ദുല്‍ ഹമീദിനെ സ്റ്റേഷനില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.