റിയാദ്: ശനിയാഴ്ച സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇടിമിന്നലും കാറ്റും അകമ്പടിയായി. വെള്ളിയാഴ്ച രാത്രി തന്നെ പല ഭാഗങ്ങളിലും മഴ ആരംഭിച്ചിരുന്നു. റിയാദിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭ ിച്ചിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. പ്രധാനമായും റിയാദ് ഉൾപ്പെട്ട മധ്യപ്രവിശ്യയിലാണ് മഴയും വെള്ളപ്പൊക്കവുമുണ്ടായത്. മറ്റ് പ്രവിശ്യകളിലും മഴയുണ്ടായെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകീട്ടും ചിലയിടങ്ങളിൽ മഴ പെയ്തെന്ന് സിവിൽ ഡിഫൻസ് റിയാദ് മേഖല അധികൃതർ അറിയിച്ചു. മഴ തുടരാനിടയുണ്ടെന്നും എല്ലാവരും കരുതലെടുക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. ഖസീം, അൽബാഹ, മഹാഇൽ എന്നിവിടങ്ങളിലും സാമാന്യം നല്ല മഴയാണ് പെയ്തത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. മധ്യ പ്രവിശ്യയിൽ റിയാദ് നഗരം കൂടാതെ ദറഇയ, മുസാഹ്മിയ, ഖുവൈയ്യ, മജ്മഅ, സുൽഫി, അൽഖർജ്, ദലം, ശഖ്റ എന്നിവിടങ്ങളിലാണ് കനത്ത മഴയുണ്ടായത്. താഴ്വരകൾ കവിഞ്ഞൊഴുകി. വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങി.
താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. അൽഖർജിലെ മർകസ് നഅ്ജാനിൽ മഴവെള്ള ഒഴുക്കിൽപ്പെട്ട സ്വദേശിയെ ഒരുകൂട്ടം യുവാക്കൾ രക്ഷപ്പെടുത്തി. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് ഇയാൾ ഒഴുക്കിൽപ്പെട്ടത്. രക്ഷപ്പെടാനാവാതെ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ വാഹനം പാലത്തിന്മേൽ ഇടിച്ചു നിന്നപ്പോഴാണ് യുവാക്കൾ കയർ ഉപയോഗിച്ചു രക്ഷപ്പെടുത്തിയത്. മഴക്കിടയിൽ സഹായം തേടി നിരവധി ഫോൺവിളികൾ വന്നതായി സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. അടിയന്തര സഹായങ്ങൾ നൽകി. മേഖലയിൽ കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് സിവിൽ ഡിഫൻസ് റിയാദ് റീജനൽ വക്താവ് കേണൽ മുഹമ്മദ് അൽഹമാദി അറിയിച്ചു.
പല മേഖലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അതാത് മേഖല സിവിൽ ഡിഫൻസ് ഒാഫീസിനു കീഴിൽ വേണ്ട മുൻകരുതലെടുക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. റിയാദിലെ വാദി അൽഅമാരിയയിൽ കനത്ത ഒഴുക്കിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഏഴംഗ കുടുംബത്തെ ദർഇയ സിവിൽ ഡിഫൻസ് ഉദ്യോസ്ഥർ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.