ഖമീസ് മുശൈത്ത്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ അസീറിൽ നല്ല മഴയും ഇടിമിന്നലും. ജിദ്ദ, റിയാദ്, ദമ്മാം വൻ നഗരങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുമ്പോഴാണ് അസീറിലെ വ്യത്യസ്ത കാലാവസ്ഥ. മഴ ഇല്ലാത്തപ്പോൾ പകൽസമയങ്ങളിൽ ചെറിയ തോതിൽ ചൂട് ഉണ്ടെങ്കിലും താരതമ്യേന കുറവാണ്.
റമദാൻ മാസത്തെ തുടക്കത്തിൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും പെയ്യുന്നു. റമദാന് ശേഷം അസീർ ഫെസ്റ്റിവൽ തുടങ്ങുന്നതിനാൽ ഇത് കച്ചവടക്കാർക്ക് പ്രയോജനകരമാകും എന്നാണ് പ്രതീക്ഷ. സൗദിയിലെ മറ്റുപ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ നിരവധി സ്വദേശി കുടുംബങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അൽനമാസ് , തനൂമ, ബല്ലസ്മാർ,അബ്ഹ,ഖമീസ്മുശൈത്ത്, സറാത്ത്ഒബൈദ, വാദിയാൻ തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിക്കുന്നുണ്ട്. ഉച്ചയോടുകൂടി മേഘാവൃതമായ അന്തരീക്ഷവും അതിനെ തുടർന്ന് ശക്തമായ ഇടിയും മിന്നലും മഴയുമാണ് ഇവിടങ്ങളിൽ. കേരളത്തിലെ കാലവർഷത്തിന് സമാനമായ അന്തരീക്ഷമാണ് പലപ്പോഴും ഇവിടെ അനുഭവപ്പെടുന്നത്. മഴയെതുടർന്ന് പല ഇഫ്താറുകളും കുടാരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മാറ്റി.
ഇവിടങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മഴയെത്തുടർന്ന് നല്ല പച്ചപ്പ് പ്രകടമാകുന്നത് ടൂറിസം സീസണിന് പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞവർഷം കാര്യമായി മഴ ലഭിക്കാതിരുന്ന അസീറിൽ ഇത്തവണ കനത്ത മഴയാണ് ലഭിച്ചത്. ഇത്തവണ റമദാൻ ഒന്നിന് ആറ് മണി മുതൽ ഒമ്പത് മണി വരെ പെയ്ത മഴ സമീപകാലത്തെ ആദ്യ അനുഭവം ആണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.