സമുദ്രപാതകളുടെ സംരക്ഷണം അന്താരാഷ്ട്ര ഉത്തരവാദിത്തം; യുഎൻ രക്ഷാസമിതിയിൽ സൗദി അറേബ്യ
റിയാദ്/ന്യൂയോർക്ക്: ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതത്തിന് നേരെ ഹൂതി മിലിഷ്യ ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. അന്താരാഷ്ട്ര നിയമങ്ങളും രക്ഷാസമിതി പ്രമേയങ്ങളും കർശനമായി പാലിച്ചുകൊണ്ട് സമുദ്രപാതകളുടെ സംരക്ഷണവും സ്വതന്ത്ര നാവിക ഗതാഗതവും ഉറപ്പാക്കേണ്ടത് ആഗോള സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. നിലവിലെ ഭീഷണികൾ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള വിതരണ ശൃംഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും രാജ്യം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക രക്ഷാസമിതി യോഗത്തിൽ, യുഎന്നിലെ സൗദി അറേബ്യൻ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിൽ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും വാണിജ്യ കപ്പലുകളെയും നാവിക പാതകളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന കടന്നാക്രമണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു. സ്വന്തം ദേശീയ സുരക്ഷ സംരക്ഷിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
മേഖലയിലെ സുപ്രധാന സമുദ്രപാതകൾ നേരിടുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുമായി സൗദി അറേബ്യ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യത്തിന് തുടക്കം കുറിച്ച കാര്യം ഡോ. അബ്ദുൽ അസീസ് അൽ-വാസിൽ രക്ഷാസമിതിയെ അറിയിച്ചു.
യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശാശ്വതവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന പിന്തുണ അദ്ദേഹം ആവർത്തിച്ചു. യമന്റെ പരമാധികാരവും ഐക്യവും ഭൂഭാഗിക അഖണ്ഡതയും നിലനിർത്തുന്നതിൽ സൗദി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ എന്നിവയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനും പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമുള്ള സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും സമുദ്രപാതകളുടെ സുരക്ഷയിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ അടിയന്തരമായി നിറവേറ്റണമെന്ന് സൗദി പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.