റിയാദ്: രണ്ടു മാസം മുമ്പ് സൗദിയിലെ താമസസ്ഥലത്ത് കെട്ടിടത്തിന്‍റെ ബാൽകണിയിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു. കൊല്ലം സ്വദേശി മോഹനന്‍റെ (60) മൃതദേഹമാണ് സുമനസ്സുകളുടെ ഇടപെടലിലൂടെ നാട്ടിൽ എത്തിച്ചത്.
വർഷങ്ങളായി അൽ ഖുറയാത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. താമസിക്കുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നാണ് വീണത്. മകളുടെ കല്യാണത്തിന് പോകാൻ കഴിയാതിരുന്ന മോഹനൻ കല്യാണശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. ഭാര്യ: സുനിത. മകൾ: മീനാക്ഷി. പിതാവ്: കേശവൻ.
മോഹനന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ സലീം കൊടുങ്ങല്ലൂരിനൊപ്പം ഖുറയാത്തിലെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ഈ പ്രദേശത്തെ പ്രവാസിക്കൂട്ടായ്മകളുടെയും സാമൂഹിക പ്രവർത്തകരുടെയും പരിശ്രമത്തിലൂടെ കഴിഞ്ഞ ദിവസം മൃതദേഹം റിയാദിൽനിന്നു നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു. നടപടികൾക്ക് സലീം കൊടുങ്ങല്ലൂർ, യൂനുസ് മുന്നിയൂർ, പൊടിയൻ നിലമേൽ, പ്രവീൺ ആര്യങ്കാവ്, റിയാസ് പെരുമ്പാവൂർ, റോയ് കോട്ടയം, സലീം പുതുവീട്ടിൽ, മുസ്തഫ കൊപ്പം എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.