റിയാദ്: ഗാർഹിക വിസയിൽ സൗദിയിലെത്തി ജീവനൊടുക്കിയ ഉത്തർ പ്രദേശുകാരെൻറ മൃതദേഹം ഒമ്പതര മാസമായി റിയാദിന് സമീപം ദവാദ്മി ആശുപത്രി മോർച്ചറിയിൽ. ലക്നോവിലെ ഗോണ്ട തെഹ്സീൽ കേണൽഗഞ്ച്, ജഹാംഗിർവ, അഹിരോറ സ്വദേശി അക്ഷ യ് കുമാർ ബാബുവാണ് (22) ദവാദ്മിയിൽ നിന്ന് 20 കിലോമീറ്ററകലെ ദസ്മ എന്ന സ്ഥലത്ത് ഒമ്പതരമാസം മുമ്പ് തൂങ്ങിമരിച്ചത്. ഇൗ വർഷം ജനുവരിയിൽ ആട്ടിടയ ജോലിയിൽ പ്രവേശിച്ച യുവാവ് രണ്ടര മാസത്തിന് ശേഷം ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വരെയും ഇക്കാര്യം നാട്ടിലുള്ള കുടുംബം അറിഞ്ഞിരുന്നില്ല. യുവാവിനെ കുറിച്ച് വിവരമില്ലെന്നും അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ദവാദ്മിയിലെ കെ.എം.സി.സി പ്രവർത്തകൻ ഹുസൈൻ അലി നടത്തിയ അന്വേഷണത്തിലാണ് ഒമ്പതര മാസമായി മൃതദേഹം ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം അറിയിക്കാൻ നാട്ടിലെ കുടുംബത്തെ വിളിച്ചപ്പോൾ മാത്രമാണ് മരണത്തെ കുറിച്ച് അവർ അറിഞ്ഞത്. ദൂരൂഹമായ മറ്റൊരു കാര്യം കൂടി വെളിപ്പെട്ടു. പാസ്പോർട്ടിലും വിസയിലും മുസ്ലിമല്ലെന്ന് രേഖപ്പെടുത്തപ്പെട്ട യുവാവ് മുസ്ലിം കുടുംബാംഗമാണ്.
ഹിന്ദു ആചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം സ്വദേശത്തേക്ക് അയക്കണമെന്ന കാരണം കൊണ്ടുകൂടിയാണ് ആശുപത്രി അധികൃതർ മൃതദേഹം സൂക്ഷിക്കുന്നതും. രേഖകളിൽ ഹിന്ദുവായതിനെ കുറിച്ച് മാതാപിതാക്കൾക്ക് ഒന്നുമറിയില്ല. സ്കൂളിൽ ചേർത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നൊരു ഉൗഹം മാത്രമാണ് പിതാവിനുള്ളത്. ദരിദ്ര കുടുംബത്തിെൻറ ആശ്രയമായിരുന്നു യുവാവ്. നാട്ടിൽ ടൈലറായിരുന്നു. ദവാദ്മിയിലുള്ള നാട്ടുകാരനായ ഒരു ടൈലറാണ് വിസ അയച്ചുകൊടുത്തത്. ടൈലർ ജോലി എന്നാണ് പറഞ്ഞത്.
വിസക്ക് 80,000 രൂപയും കൈപ്പറ്റി. ഇവിടെയെത്തിയപ്പോഴാണ് ഗാർഹിക തൊഴിൽ വിസയാണെന്നും കാത്തിരുന്ന ജോലി ആട്മേയ്ക്കലാണെന്നും അറിഞ്ഞത്. മരുഭൂമിയിലെ ആട്ടിൻകൂട്ടത്തോടൊപ്പമുള്ള രണ്ടര മാസത്തെ ജീവിതത്തിനിടെ മൂന്ന് തവണ യുവാവ് രക്ഷപ്പെേട്ടാടി ദവാദ്മിയിലെ വിസ ഏജൻറിനടുത്ത് അഭയം പ്രാപിച്ചു. നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് അപ്പോഴൊക്കെയും ആവശ്യപ്പെട്ടു. മൂന്നു തവണയും തൊഴിലുടമ വന്ന് തിരികെ കൊണ്ടുപോയി. നാട്ടിലേക്ക് തിരിച്ചയക്കണമെങ്കിൽ വിസക്ക് ചെലവായ 4,000 റിയാൽ നൽകണമെന്നായിരുന്നു തൊഴിലുടമയുടെ നിലപാട്.
രണ്ടര മാസത്തെ സഹനത്തിനൊടുവിൽ ആട്ടിൻകൂട്ടിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം സംബന്ധിച്ച പൊലീസ് കേസിെൻറയും മറ്റും നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞ ശേഷം മൃതദേഹം നാട്ടിൽ അയക്കാൻ ശ്രമം നടത്തുമെന്ന് ഹുസൈൻ അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അക്ഷയ്കുമാർ അവിവാഹിതനാണ്. പിതാവ്: ദർഗാഹി, മാതാവ്: നസ്രീന. ഇവർക്ക് അഞ്ച് മക്കളാണ്. അതിൽ മൂത്തയാളാണ് അക്ഷയ്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.