മക്ക: ഹജ്ജ് കർമങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ തീർഥാടകരെകൊണ്ട് നിബിഡമായ മക്കാ നഗരത്തിൽ സേവനരംഗത്ത് കർമനിരതമായി നവോദയാ ഹജ്ജ് വളന്റിയർമാർ. മക്കാ ഏരിയ കമ്മിറ്റിയുടെ കീഴിൽ ഒരു മാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് തീർഥാടകർക്ക് സേവനമൊരുക്കുന്നതിന്റെ തിരക്കിലാണ് വളന്റിയർമാർ.
വഴിതെറ്റുന്ന തീർഥാടകരെ താമസ സ്ഥലത്തെത്തിക്കുക, പ്രായംകൂടിയ ഹാജിമാരെ പരിചരിക്കുക, ക്ഷീണിച്ചവശരായ തീർഥാടകർക്ക് പാനീയങ്ങൾ, പഴങ്ങൾ, കഞ്ഞി, ചോറ് തുടങ്ങിയവ വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണ് വളന്റിയർമാർ. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള പരിശീലനം ലഭിച്ച സ്ത്രീ, പുരുഷ വളന്റിയർമാരാണ് നവോദയ ഹജ്ജ് സെല്ലിൽ പ്രവർത്തിക്കുന്നത്.
വിദ്യാർഥി വിദ്യാർഥിനികളും വളന്റിയർ സേനയിൽ അംഗങ്ങളാണ്. ഇന്ത്യൻ ഹാജിമാർ കൂടുതലുള്ള അസീസിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. തീർഥാടകർ വ്യാഴാഴ്ച മിനായിലെ തമ്പുകളിലേക്ക് നീങ്ങാനിരിക്കെ നവോദയ വളന്റിയർമാരും മിനായിലേക്കുള്ള ഒരുക്കത്തിലാണെന്ന് ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ അറിയിച്ചു. നവോദയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ, പ്രസിഡന്റ് റഷീദ് ഒലവക്കോട് എന്നിവർ മക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു. രക്ഷാധികാരി അംഗങ്ങളായ നൈസൽ, സജീർ കൊല്ലം, വളന്റിയർ ക്യാപ്റ്റൻ സാലിഹ് വാണിയമ്പലം, സഹദ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിലെ വളന്റിയർ സേവനങ്ങൾ.
മുഹമ്മദ് ബശീർ നിലമ്പൂർ, റഷീദ് മണ്ണാർക്കാട്, റിയാസ് വള്ളുവമ്പ്രം, സുമയ്യ അനസ് ആലപ്പുഴ, ഷാഹുൽഹമീദ് വടക്കുഞ്ചേരി, ഫവാസ് കലഞ്ഞൂർ, ജലീൽ കൊടിയത്തൂർ, ഫിറോസ് കോന്നി, മുസ്തഫ കൊടുമുണ്ട, ഹബീസ് പൻമന എന്നിവർ വളന്റിയർ സെല്ലിന്റെ വിവിധ ചുമതലകൾ വഹിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.