മദീന: പ്രവാചക നഗരിയുടെ ചരിത്രവും സംസ്കാരവും വര്‍ത്തമാനവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ‘മദീന ഇസ്്ലാമിക ടൂറിസത്തിന്‍െറ തലസ്ഥാനം’ പരിപാടിക്ക് പ്രൗഢോജ്വല തുടക്കം. ഒരു വര്‍ഷം നീളുന്ന ഉത്സവ ആഘോഷം സൗദി ടൂറിസം കമീഷന്‍ പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. മദീനയിലെ കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ കലാ സാംസ്കാരിക പ്രകടനങ്ങളുടെ വിസ്മയ രാവൊരുക്കിയ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാരുന്നു. വിവിധ അറബ് - ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നടക്കം ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് അതിഥികളെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനം. കൊടും തണുപ്പ് അരിച്ചിറങ്ങിയ രാത്രിയില്‍ തുറന്ന വേദിയില്‍ നടന്ന ചടങ്ങിന് ഊഷ്മളത ഏറെയായിരുന്നു. മദീന പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയ വലിയ സ്ക്രീനില്‍ ഉദ്ഘാടന ചടങ്ങ് പൊതുജനങ്ങള്‍ക്കും ആസ്വദിക്കാനായി.
മദീന ഇസ്ലാമിക ടൂറിസത്തിന്‍റെ ആസ്ഥാനം പരിപാടി വിളംബരത്തിന്‍െറ ദൃശ്യാവിഷ്കാരം അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പ്രാകശനം ചെയതു. വിശ്വാസപരവും ചരിത്രപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ട് ലോക മുസ്ലിംകളുടെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ടാണ് മദീനയെ ഈ വര്‍ഷത്തെ ഇസ്ലാമിക ടൂറിസത്തിന്‍െറ തലസ്ഥാനമായി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുന്നബവിയും ഖുബാ മസ്ജിദും ഉള്‍പ്പെടെ നിരവധി ആരാധനാലങ്ങളും ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ പ്രദേശങ്ങളും ഉള്‍ക്കൊള്ള മദീന സന്ദര്‍ശിക്കാന്‍ ലോക മുസ്ലിങ്ങളെ അമീര്‍ സുല്‍ത്താന്‍ സ്വാഗതം ചെയ്തു. മദീനയുടെ ചരിത്രവും പൈതൃകവും ലോകം അറിയേണ്ടതുണ്ട്. ഇതിനായി ഇസ്്ലാമിക് വാര്‍ മ്യൂസിയം ഉള്‍പ്പടെ സല്‍മാന്‍ രാജാവിന്‍റെ മേല്‍നോട്ടത്തില്‍ നിരവധി പദ്ധതികള്‍ മദീനയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി.
ഇസ്ലാമിക ചരിത്രവും സംസ്കാരവും കുടികൊള്ളുന്ന പ്രദേശങ്ങളുടെ വികസനും പരിപോഷണവും ലക്ഷ്യമാക്കി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോ ഓപ്പറേഷന്‍ - ഒ.ഐ.സി- തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് ഓരോ വര്‍ഷം ഇസ്ളാമിക ടൂറിസത്തിന്‍റെ തലസ്ഥാനമെന്ന പേരില്‍ വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് വേദിയാവുന്നത്. തീര്‍ഥാടന ടൂറിസത്തിന്‍െറ അനന്ത സാധ്യതയാണ് മദീനയിലുള്ളതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ ഉഥൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുന്നോറോളം പരിപാടികളാണ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുത്. ടൂറിസം, പൈതൃകം, യുവാക്കളുടെ കലാകായിക പരിപാടികള്‍, സാംസ്കാരിക ഉത്സവങ്ങള്‍, കുടുംബ വിനോദ പരിപാടികള്‍, സാന്പത്തിക-വികസന ചര്‍ച്ചകള്‍, സെമിറാനുകള്‍, മദീന-തൈ്വബ സര്‍വകലാശാകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വനിതകള്‍ക്കായുള്ള പരിപാടികള്‍, മദീന പുസ്തകോത്സവം, എക്സിബിഷനുകള്‍ തുടങ്ങിയവമാണ് ഒരു വര്‍ഷം നീളുന്ന ടൂറിസം ഫെസ്്റ്റിവലില്‍ വിഭാവനം ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.