റിയാദ്: സൗദി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് പ്രത്യേക ഏജന്‍സി രൂപവത്കരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്വദേശിവത്കരണം ഊർജിതമാക്കാന്‍ ഉതകുന്ന നടപടിക്ക് അംഗീകാരം നല്‍കിയത്.
സാമ്പത്തിക, പ്ലാനിങ് വകുപ്പ് മന്ത്രി മുഹമ്മദ് അത്തുവൈജിരി സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭ നടപടികള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച സംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന സഭ ജനുവരി 28ന് ഏജന്‍സി രൂപവത്കരണ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക, സ്വകാര്യ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും ഏജന്‍സിയുടെ ഉത്തരവാദത്തില്‍ വരുമെന്ന് മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ ഏജന്‍സി വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തിക്കുക. നിലവില്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാനവവിഭവശേഷി ഫണ്ട് (ഹദഫ്), ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) എന്നീ വേദികളുമായും സഹകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.