ജിദ്ദ: കെ.എം.സി.സിയുടെ വിവിധ കുടുംബ സുരക്ഷ പദ്ധതികളില്‍ അംഗങ്ങളാവുന്ന ജിദ്ദയിലെ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 2018 മുതല്‍ മരണാനന്തര പദ്ധതി വിഹിതമായി 12 ലക്ഷം രൂപ ലഭിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി വഴി ആറ് ലക്ഷം രൂപയും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ‘കാരുണ്യഹസ്തം’ കുടുംബ സുരക്ഷ പദ്ധതിയില്‍ നിന്ന് നാല് ലക്ഷം രൂപയും ജിദ്ദയിലെ വിവിധ ജില്ല കമ്മിറ്റികള്‍ നടത്തുന്ന സുരക്ഷ പദ്ധതികളില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ഉള്‍പെടെ മൂന്ന് പദ്ധതികളിലും ഒന്നിച്ച് അംഗത്വമെടുക്കുന്നവരുടെ കുടുംബങ്ങള്‍ക്കാണ് 12 ലക്ഷം രൂപ ലഭിക്കുക. അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായവും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കാന്‍സര്‍, കിഡ്‌നി രോഗം, കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഹൃദയ ശസ്ത്രക്രിയ, സ്‌ട്രോക്ക് , റോഡ് അപകടങ്ങളിലും ജോലി സ്ഥലത്ത് നിന്നുണ്ടാവുന്ന അപകടങ്ങളിലും ഗുരുതരമായ പരിക്ക് പറ്റുന്നവര്‍ക്കും ചികിത്സാ സഹായമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പദ്ധതി അംഗങ്ങള്‍ക്ക് ഇനി മുതല്‍ 40,000 രൂപ ലഭിക്കും. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 50,000 രൂപ നല്‍കും ജിദ്ദയിലെ ജില്ല, ഏരിയ, മണ്ഡലം പഞ്ചായത്ത് പ്രസിഡൻറ്, ജനറല്‍ സെക്രട്ടറിമാരുടെ യോഗം കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട്, പി.എം.എ ജലീല്‍, നിസാം മമ്പാട്, മജീദ് പുകയൂര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, വി.പി മുസ്തഫ, കെ.വി കോയ, ഷംസുദ്ദീന്‍ പായേത്ത്, ശിഹാബ് താമരക്കുളം, അസീസ് കോട്ടോപാടം, മജീദ് ഷൊര്‍ണൂര്‍, പി.ടി മൂസ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും സെക്രട്ടറി സി.കെ ഷാക്കിര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.