ജിദ്ദ: ജിദ്ദയിൽ മഴ തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് നേരിയ മഴയുണ്ടായി. പകൽ മുഴുവനും ആകാശംമൂടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തു. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും തുരങ്കങ്ങൾക്കടുത്തും മുനിസിപ്പാലിറ്റിക്ക് കീഴിൽ ജല പമ്പ് സെറ്റുകൾ സ്ഥാപിച്ചിരുന്നു. റോഡുകളിൽ കെട്ടിനിന്ന വെള്ളം ടാങ്കർ ലോറികളിൽ നീക്കം ചെയ്തു.
സിവിൽ ഡിഫൻസും ജാഗ്രതയിലായിരുന്നു. കനത്ത മഴയുണ്ടാകുകയാണെങ്കിൽ രക്ഷാപ്രവർത്തനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മദീന, നജ്റാൻ, അസീർ, ജീസാൻ, അൽബാഹ എന്നീ മേഖലകളിലുംചൊവ്വാഴ്ച മഴയുണ്ടായി. മദീനയുടെ തെക്ക് ഭാഗങ്ങളിലായാണ് മഴ കൂടുതലായുണ്ടായത്. അൽസലാം, അംബരിയ, അസീസിയ, ഹിജ്റ, ഖുബാഅ് തുടങ്ങിയ ഡിസ്ട്രിക്റ്റുകളിൽ നല്ല മഴയാണ് ലഭിച്ചത്. താഴ്വരകളിൽ ഒഴുക്ക് ശക്തമായി. മഹ്ദ് ദഹബ് മേഖലയിൽ ഒഴുക്കിൽ കുടുങ്ങിയ ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.