ജിദ്ദ: സൗദിയിൽ ഇൻറർസിറ്റി ബസുകളിലെയും ട്രെയിനുകളിലെയും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സർവിസ് നടത്താൻ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പൊതുഗതാഗത അതോറിറ്റിയാണ് യാത്രക്കാരെ അനുവദിക്കാൻ തീരുമാനമെടുത്തത്. ജിസാനും ഫർസാൻ ദ്വീപിനുമിടയിലെ ബോട്ടുകളിലും മുഴുവൻ സീറ്റിൽ യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നവർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി. തവക്കൽന ആപ്പിലെ ആരോഗ്യനില പരിശോധിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക തുടങ്ങി പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച മുൻകരുതൽ നടപടികൾ ബസിലും ട്രെയിനിലും ബോട്ടിലും പാലിക്കുന്നത് തുടരണം. കോവിഡിനെ തുടർന്നാണ് രാജ്യത്തെ ബസുകളിലും ട്രെയിനുകളിലും ബോട്ടുകളിലും ആളുകളെ കയറ്റുന്നതിന് അതോറിറ്റി നിയന്ത്രണമേർപ്പെടുത്തിയത്. പിന്നീട് സാഹചര്യങ്ങൾക്ക് അയവുവന്നപ്പോൾ ഭാഗികമായാണ് അനുവാദം നൽകിയത്. ഒരു സീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രമാണ് ബസുകളിൽ ആളുകളെ കയറ്റാൻ അനുമതിയുണ്ടായിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതലാളുകൾക്ക് പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.