റിയാദ്: കേരള സമ്പദ്‌വ്യവസ്ഥയെ കേവലം ഒരു റെമിറ്റൻസ് ഇക്കോണമിയിൽ (പണമയക്കൽ സമ്പദ്‌വ്യവസ്ഥ) നിന്നും 'ഇൻവെസ്റ്റ്മെൻറ് ഇക്കോണമി'യിലേക്ക് (നിക്ഷേപ സമ്പദ്‌വ്യവസ്ഥ) മാറ്റാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാറിന്‍റെ പ്രവാസി ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഫണ്ട് പദ്ധതിയെ പ്രവാസി സമൂഹം നെഞ്ചേറ്റുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യു.ഡി.എഫ് സർക്കാറിെൻറ പ്രഥമ ബജറ്റിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവാസി ക്ഷേമ പദ്ധതികൾ ഏറെ ആശ്വാസം പകരുന്നതാണെന്നും നാഷനൽ കമ്മിറ്റി വ്യക്തമാക്കി. ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ്, ആഗോള ഹബ്ബുകൾ, മിഷൻ സമുദ്ര, സ്റ്റാർട്ടപ്പുകൾ എന്നിവ വഴി പ്രവാസി മലയാളികളുടെ കഠിനാധ്വാനത്തിെൻറ ഫലം നാട്ടിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി വിനിയോഗിക്കാനും, അതിലൂടെ അവർക്ക് സുരക്ഷിതമായ വരുമാനവും നാട്ടിൽ പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാനുമുള്ള ബജറ്റ് നിർദേശങ്ങളെ സൗദി കെ.എം.സി.സി സ്വാഗതം ചെയ്തു.
മുൻ സർക്കാറിന്‍റെ കാലത്തെ കനത്ത സാമ്പത്തിക ബാധ്യതകളെ മറികടന്ന് ജനപ്രിയമായ ഒരു ബജറ്റ് അവതരിപ്പിക്കാൻ സാധിച്ച യു.ഡി.എഫ് സർക്കാറിന്‍റെ ധീരമായ നടപടികൾ കേരളത്തെ സുശക്തവും സുരക്ഷിതവുമായ സംസ്ഥാനമാക്കി മാറ്റുമെന്നും സംഘടന അഭിപ്രായപ്പെട്ടു. പ്രവാസികളെ കേവലം പണം അയക്കുന്നവർ മാത്രമായി കാണാതെ, സുരക്ഷിതവും സുതാര്യവുമായ രീതിയിൽ നാട്ടിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ അവരെ നേരിട്ട് പങ്കാളികളാക്കാനുള്ള പദ്ധതികൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
സർക്കാർ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് ഫണ്ട് ആയതിനാൽ പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷിതത്വമുണ്ടാകും. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ബിസിനസ്സ് നിക്ഷേപങ്ങളിൽ പ്രവാസികൾ സാധാരണ നേരിടാറുള്ള വെല്ലുവിളികൾക്ക് ഇതിലൂടെ ശാശ്വത പരിഹാരമാകും. വെറും സാമ്പത്തിക നിക്ഷേപം എന്നതിനപ്പുറം, ആഗോളതലത്തിൽ പ്രവാസികൾക്ക് വിവിധ മേഖലകളിലുള്ള അറിവും പ്രായോഗിക പരിചയസമ്പത്തും സ്വന്തം സംസ്ഥാനത്തിെൻറ വികസനത്തിനായി പങ്കുവെക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നത് അഭിമാനകരമാണ്.
പ്രവാസി നിക്ഷേപകർക്ക് ഏകജാലക സംവിധാനം വഴി അതിവേഗം അനുമതികൾ ലഭ്യമാക്കാൻ 'ഇൻവെസ്റ്റ് കേരള സെൽ' രൂപീകരിക്കുമെന്ന പ്രഖ്യാപനം സംരംഭകരായ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകും. ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന അപേക്ഷകൾക്ക് പരിഹാരം കാണാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങി തളരുന്ന പ്രവാസി സംരംഭകർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്പെടും.
മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലകളെക്കുറിച്ച് പഠിക്കാനും, അതിനനുസരിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാനും 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കുന്നത് വിദേശ തൊഴിൽ സ്വപ്നം കാണുന്നവർക്ക് വലിയ ഗുണം ചെയ്യും. അന്താരാഷ്ട്ര തൊഴിൽ വിപണികളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള സ്കിൽ ട്രെയിനിംഗ് (നൈപുണ്യ വികസന) പദ്ധതികൾ നടപ്പാക്കുന്നത് വഴി പുതുതായി വിദേശത്തേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക് ഉയർന്ന വേതനമുള്ള മികച്ച അവസരങ്ങൾ ലഭ്യമാകാൻ സാഹചര്യമൊരുങ്ങും.
നിലവിലുള്ള പ്രവാസി ക്ഷേമപദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, മടങ്ങിയെത്തിയ പ്രവാസികൾക്കും നിലവിൽ വിദേശത്തുള്ളവർക്കും കൂടുതൽ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ഉണ്ടാകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള വികസന-ക്ഷേമ നടപടികൾക്ക് പ്രവാസി സമൂഹത്തിെൻറ ശക്തമായ പിന്തുണയുണ്ടാകുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.