ദമ്മാം: ദമ്മാം കണ്ണൂർ സെക്ടറിൽ ആഴ്ചയിൽ രണ്ട് ദിവസം (ശനി, ബുധൻ) ഉണ്ടായിരുന്ന ഗോ എയർ വിമാന സർവിസ് നിർത്തലാക്കിയത് നിരുത്തരവാദപരവും ഈ മേഖലയിലെ പ്രവാസികളോടുള്ള കടുത്ത ദ്രോഹവുമാണെന്ന് ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റി ആരോപിച്ചു. പ്രവാസികൾ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ സർവിസുകൾ പുനരാരംഭിക്കണമെന്നും ആഴ്ചയിൽ ഏഴ് ദിവസവും ഈ സെക്ടറിൽ വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ നന്നിയൂർ നമ്പ്രത്തിന്റെ അധ്യക്ഷതയിൽ ഖോബാർ അപ്സര ഹാളിൽ ചേർന്ന കൺവെൻഷനിൽ ജില്ല പ്രസിഡന്റ് മുസ്തഫ പ്രമേയം അവതരിപ്പിച്ചു.
ഖത്തർ അതിർത്തിപ്രദേശമായ സൽവ മുതൽ, അൽ ഹസ, അബ്ഖൈക്ക്, ഖോബാർ, ദമ്മാം, ഖത്തീഫ്, റസ്തനൂറ, സഫ്വ, ജുബൈൽ വരെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കും കണ്ണൂരിന്റെയും പരിസര പ്രദേശങ്ങളിലെയും ചരിത്ര സ്മാരകങ്ങൾ കാണാനും പഠിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനാഗ്രഹിക്കുന്ന സൗദി പൗരന്മാർക്കും തെല്ലൊരാശ്വാസമായിരുന്ന ദമ്മാം കണ്ണൂർ റൂട്ടിലെ വിമാനസർവിസ് റദ്ദ് ചെയ്തതിലൂടെ ആയിരക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങളുടെ ചിറകാണരിഞ്ഞിരിക്കുന്നതെന്നും കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാണിച്ചു.
ഒ.ഐ.സി.സിയുടെ പുതിയ മെംബർഷിപ് കാർഡുകളുടെ വിതരണം കൺവെൻഷനിൽ നടന്നു. ദമ്മാം റീജനൽ വൈസ് പ്രസിഡൻറ് ഹനീഫ റാവുത്തർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, പി.പി. ഫാറൂഖ്, പ്രകാശൻ കണ്ണൂർ, ആരിഫ്, ഷംസീർ കോറളായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ സ്വാഗതവും യൂത്ത് വിങ് ജില്ല പ്രസിഡൻറ് ജിബിൻ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.