റിയാദ്: സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളെ സരിത എസ്. നായരെ ഇറക്കി പ്രതിരോധിക്കേണ്ട ഗതികേടിലാണ് സി.പി.എം എന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സർക്കാറിനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയും പാർട്ടിയും മുന്നണിയും ഉള്ളപ്പോൾ സരിത ഇറങ്ങി പ്രതിരോധിക്കാൻ മാത്രം എന്ത് കടപ്പാടാണ് സി.പി.എമ്മിനോട് സരിതക്കുള്ളത് എന്നദ്ദേഹം ചോദിച്ചു. മറ്റൊരു ശ്രീലങ്കയാകാനൊരുങ്ങുകയാണ് ഇടതു ഭരണത്തിന് കീഴിൽ കേരളം.
വെള്ളിയാഴ്ച വൈകീട്ട് ആറിന് റിയാദ് മലസ് ലുലു മാളിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ 12ാം വാർഷികാഘോഷത്തിൽ ഷഫീർ മുഖ്യാതിഥിയായി പങ്കെടുക്കും.
സാംസ്‌കാരിക പരിപാടിക്ക് ശേഷം 'നീർമാതളം പൂക്കും രാവ്' എന്ന ശീർഷകത്തിൽ സംഗീത-നൃത്ത കലാസന്ധ്യ അരങ്ങേറുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗായകരായ കൊല്ലം ഷാഫി, സജിലി സലിം എന്നിവർ നയിക്കുന്ന സംഗീത വിരുന്നിൽ റിയാദിലെ അറിയപ്പെടുന്ന ഗായകരും അണിചേരും.
വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ സജീർ പൂന്തുറ, നിഷാദ് ആലങ്കോട്, മുഹമ്മദ് അലി മണ്ണാർക്കാട്, റാസി കോരാണി, ജഹാംഗീർ ആലങ്കോട്, വിൻസെന്റ് കെ. ജോർജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.