യാംബു: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് സൗദി അറേബ്യയിൽ ഒരാഴ്ചക്കുള്ളിൽ 22,875 കേസുകൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ മേഖലകളിലും കോവിഡ്കാല നിയമനടപടികൾ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താൻ നിരീക്ഷണ കാമ്പയിനുമായി അധികൃതർ രംഗത്തുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കിയ ആശ്വാസത്തിലാണ് ഇപ്പോൾ സൗദി.
കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം നൂറിനു താഴേക്ക് എത്താൻ അധികൃതരുടെ ശക്തമായ ജാഗ്രതയാണ് സഹായിച്ചതെന്ന് വിലയിരുത്തുന്നു. കോവിഡ് പ്രോട്ടോകോൾ പാലനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത അധികൃതരുടെ നടപടികൾ തന്നെയാണ് ഒരു പരിധിവരെ കോവിഡ് വ്യാപനം രാജ്യത്ത് നിയന്ത്രണവിധേയമാക്കുന്നതിലെ മുഖ്യ ഘടകമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കോവിഡ് പാലന ചട്ടങ്ങൾ ലംഘിച്ച 22,875 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചവരുടെ ഒരാഴ്ചത്തെ കണക്കുകളും പ്രദേശംതിരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. കിഴക്കൻ പ്രവിശ്യ (2,869), മദീന (2,068), മക്ക (2,053), അൽ ഖസീം ((2,000), ഹാഇൽ (1,811), അൽ ജൗഫ് (1,241), റിയാദ് ((8,098) എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമ ലംഘനങ്ങൾ. വടക്കൻ അതിർത്തിയിൽ 793 ഉം അസീറിൽ 549 ഉം തബൂക്കിൽ 509 ഉം അൽബഹയിൽ 318 ഉം ജിസാനിൽ 386 ഉം നജ്റാനിൽ 180ഉം ലംഘനങ്ങളാണ് റിപ്പോർട്ട്് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്ത് രോഗവ്യാപനം ചെറുക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ആരോഗ്യ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ രാജ്യത്തെ എല്ലാ താമസക്കാരും ജാഗ്രത കൈക്കൊള്ളണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നവരും നിർദേശിച്ച നടപടികൾ പൂർണമായും പാലിക്കണം.
വിദ്യാർഥികൾക്കിടയിൽ വരെ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം യാംബു റോയൽ കമീഷനിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാതെ എത്തിയ രണ്ട് വിദ്യാർഥികളെ താൽക്കാലികമായി പിരിച്ചുവിട്ട കേസും റിപ്പോർട്ട് ചെയ്തിരുന്നു. സൗദി ഭരണകൂടത്തിെൻറ കോവിഡ് വ്യാപനം ചെറുക്കാൻവേണ്ടി നടത്തുന്ന ശക്തമായ കാമ്പയിൻ ഏറക്കുറെ ഫലം ചെയ്തതായി കോവിഡ് വ്യാപനത്തിെൻറ കുറഞ്ഞുവരുന്ന കണക്കുകൾ ബോധ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.