ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ ക്ലബായ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജിദ്ദ, അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് സൂപ്പർ ലീഗ് ഇലവൻസ് ഫുട്ബാൾ ടൂർണമെൻറ് ഫെബ്രുവരി മൂന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (സിഫ്) കീഴിലുള്ള 22 ഓളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെൻറ് ജിദ്ദ ഖാലിദ് ഇബ്ൻ വലീദ് റോഡിൽ ഗ്യാസ് സ്‌റ്റേഷനു മുൻവശത്തുള്ള അൽ റുസൂഖ് സ്റ്റേഡിയത്തിലാണ് നടക്കുക. മാർച്ച് 17ന് അവസാനിക്കുന്നരീതിയിലാണ് കളികൾ ക്രമീകരിച്ചിട്ടുള്ളത്.
എ, ബി, സി, ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചുനടക്കുന്ന ടൂർണമെൻറിൽ സബീൻ എഫ്.സി, എ.സി.സി, ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ഫാൽക്കൺ എഫ്.സി, യാസ് റിയൽ കേരള, ന്യൂ കാസിൽ എഫ്.സി, മഹ്ജർ എഫ്.സി, ബ്ലൂസ്റ്റാർ ബി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ്, ഐ.ടി സോക്കർ, എഫ്.സി കുവൈസ, എ.സി.സി.ബി, ജിദ്ദ എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സി, ഫ്രണ്ട്‌സ് ജിദ്ദ ബി എന്നീ സീനിയർ ടീമുകളും സ്പോർട്ടിങ് യുനൈറ്റഡ്, ടാലൻറ് ടീൻസ് സോക്കർ അക്കാദമി, ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്സ്, സ്പോർട്ടിങ് യുനൈറ്റഡ് ബി എന്നീ ജൂനിയർ ടീമുകളുമാണ് പങ്കെടുക്കുക. നാല് ടീമുകളുള്ള ഓരോ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമുകളും പരസ്പരം മത്സരിക്കും.
ഗ്രൂപ് അടിസ്ഥാനത്തിൽ ഏറ്റവും മികച്ചുനിൽക്കുന്ന ടീമുകൾ നോക്കൗട്ടിലേക്ക് യോഗ്യത നേടും. നോക്കൗട്ട് ഫോർമാറ്റിൽനിന്ന് ജയിച്ചുകയറുന്ന ഓരോ ഡിവിഷനിലെയും രണ്ടു ടീമുകൾ ഫൈനലിൽ മത്സരിക്കും. സൗദിയിലെയും ഇന്ത്യയിലെയും മികച്ച കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽമാസ് പ്ലാസ്റ്റിക്സ് ആൻഡ് ക്ലീനിങ് മഹ്ജറാണ് ടൂർണമെൻറിന്റെ മുഖ്യ പ്രായോജകർ. എൻ. കൺഫെർട്സ്, ബാഹി ബർഗർ എന്നിവർ സഹ പ്രായോജകരുമാണ്.
ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയർമാൻ ചെറിയ മുഹമ്മദ് ആലുങ്ങൽ, ജനറൽ സെക്രട്ടറി അബു കട്ടുപ്പാറ, സിഫ് ആക്ടിങ് ജനറൽ സെക്രട്ടറി അയ്യൂബ് മസ്‍ലിയാരകത്ത്, അബീർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ സിദ്ദീഖ് നെല്ലായ, അൽമാസ് പ്ലാസ്റ്റിക്സ് ആൻഡ് ക്ലീനിങ് മഹ്ജർ അക്കൗണ്ട്സ് മാനേജർ റസാഖ്, എൻ. കൺഫെർട്സ് ചെയർമാൻ ലത്തീഫ് കാപ്പുങ്കൽ, സലീം ബാഹി ബർഗർ, ഹാരിസ് കൊന്നോല, മുനീർ ആലുങ്ങൽ, ഷഫീഖ് പട്ടാമ്പി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.