ജിദ്ദ: മൃതദേഹത്തോടു പോലും ക്രൂരത കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസാധുനോട്ടിന്‍െറ വിലപോലും ഇല്ലാതാകുന്ന കാലം വരുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ‘മരണക്കിടക്കിയലും ഫാഷിസം’ എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് നടത്തുന്ന സമരപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീന്‍മേശയില്‍ ഇടപെട്ട ഫാഷിസം പിന്നീട് എഴുത്തുകാര്‍ക്ക് നേരെയായി. ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും നരേന്ദ്ര ധബോല്‍ക്കറും ഫാഷിസ്റ്റ് ക്രൂരതയുടെ ഇരകളായി. ഏറ്റവുമൊടുവില്‍ ഇ. അഹമ്മദിന്‍െറ മൃതദേഹത്തോട് ചെയ്തത് ജനാധിപത്യ ഇന്ത്യക്ക് പൊറുക്കാനാവാത്ത തെറ്റാണ്. ശത്രു സൈനികരോടു പോലും കാണിക്കാത്ത നെറികേടാണ് മരണക്കിടക്കയിലും ഇന്ത്യന്‍ ഫാഷിസം ചെയ്തത്- അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് സംഘ്പരിവാറിന്‍െറ പൊലീസായി മാറിയെന്നും ഫിറോസ് കുറ്റപ്പെടുത്തി. പ്രധാന മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത് കുറ്റമായി കണ്ട് കേസെടുത്ത ഒരേയൊരു പൊലീസ് കേരളത്തില്‍ മാത്രമായിരിക്കും. കൊടിഞ്ഞി ഫൈസല്‍ വധത്തിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിതമായ നീക്കമാണ് പൊലീസ് നടത്തിയത്. ബിഹാറില്‍ മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് പി.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രായിന്‍കുട്ടി നീറാട് സംസാരിച്ചു. പഴേരി കുഞ്ഞിമുഹമ്മദ്, പി.എം.എ ജലീല്‍, നിസാം മമ്പാട്, റസാഖ് അണക്കായി, സഹല്‍ തങ്ങള്‍, സി.കെ റസാഖ് മാസ്റ്റര്‍, സി.കെ ഷാക്കിര്‍, ഇസ്മാഈല്‍ മുണ്ടക്കുളം എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും സെക്രട്ടറി മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു. മൊയ്തീന്‍ ബാഖവി വയനാട് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.