റിയാദ്: സൗദിയില്‍ 60 കോടി ദിര്‍ഹമിന്‍െറ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നതായി ‘ദുബൈ ഇന്‍വസ്റ്റ്മെന്‍റ്’ കമ്പനി ബോര്‍ഡ് അംഗവും ഉന്നത ഉദ്യോഗസ്ഥനുമായ ഖാലിദ് ബിന്‍ കല്‍ബാന്‍ വ്യക്തമാക്കി. റിയാദ് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വ്യവസായ നഗരത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ‘ദാര്‍ ദുബൈ’ എന്ന പേരിലുള്ള കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സിയായ ബ്ളൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ഖാലിദ് ബിന്‍ കല്‍ബാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്‍െറയും സാമ്പത്തിക സഹകരണത്തിന്‍െറയും ഭാഗമായാണ് പുതിയ വ്യവസായ സംരംഭം രൂപപ്പെടുന്നത്. യു.എ.ഇക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, അങ്കോള എന്നിവിടങ്ങളിലും ദുബൈ ഇന്‍വസ്റ്റ്മെന്‍റ് കമ്പനിക്ക് നിക്ഷേപമുണ്ട്. ദുബൈ ഓഹരി വിപണിയില്‍ മേധാവിത്തമുള്ള കമ്പനിക്ക് നാല് ബില്യന്‍ ദിര്‍ഹമിന്‍െറ മൂലധനമുണ്ടെന്നാണ് കണക്ക്. 1995ല്‍ സ്ഥാപിച്ച ദുബൈ ഇന്‍വസ്റ്റ്മെന്‍റ് കമ്പനിക്ക് വ്യവസായത്തിന് പുറമെ മധ്യപൗരസ്ത്യ ദേശത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വന്‍ നിക്ഷേപമുണ്ട്. സൗദിയുടെ പുതിയ സാമ്പത്തിക നയത്തിന്‍െറയും വിഷന്‍ 2030ന്‍െറയും പശ്ചാത്തലത്തിലാണ് വ്യവസായ സംരംഭങ്ങളുമായി യു.എ.ഇ കമ്പനി റിയാദില്‍ കാലൂന്നാന്‍ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.