ഐക്യത്തിന്‍െറയും സുരക്ഷയുടെയും 86 വര്‍ഷം: സമൃദ്ധിയുടെ പുതിയ  പ്രതീക്ഷയുമായി വിഷന്‍ 2030

റിയാദ്: ഐക്യം, സുരക്ഷ, സമാധാനം എന്നീ അടിസ്ഥാനമൂല്യങ്ങള്‍ മുറുകെപിടിച്ചാണ് സൗദി അറേബ്യ കഴിഞ്ഞ 86 വര്‍ഷക്കാലത്തെ അതിന്‍െറ ചരിത്രം പിന്നിട്ടതെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. സമൃദ്ധമായ ഭാവിയെ രൂപപ്പെടുത്തുന്നതാണ് സൗദി വിഷന്‍ 2030 പദ്ധതിയെന്ന് രണ്ടാം കീരടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ദേശീയദിന സന്ദേശത്തില്‍ വ്യക്തമാക്കി.

രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍ രാജ്യം മുറുകെ പിടിക്കുന്ന ഐക്യത്തിന്‍െറയും സമാധാനത്തിന്‍െറയും സന്ദേശമാണ് ദേശീയ ദിനത്തില്‍ സൗദിക്ക് ലോകത്തോട് പറയാനുള്ളത്. ലോകസാമാധാനത്തിന് നിരവധി സംഭാവനകള്‍ അര്‍പ്പിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്. 
ആധുനിക സൗദിയുടെ ഏഴാമത് ഭരണാധികാരിയായ സല്‍മാന്‍ രാജാവിലൂടെ അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള രാജ്യങ്ങള്‍ ഇതനുഭവിക്കുന്നു. ലോകമുസ്ലിംകളുടെ നേതൃത്വം ഏറ്റെടുത്ത് അറബ്, ഇസ്ലാമിക ലോകങ്ങളുടെ ഐക്യം നിലനിര്‍ത്താനും സൗദിക്ക് സാധിച്ചു. 

സമ്പദ് സമൃദ്ധിയുടെ തുടര്‍ച്ച പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് വിഷന്‍ 2030 ലൂടെ സൗദി സാരഥികള്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തെ മനുഷ്യവിഭവങ്ങളും സാമ്പത്തിക, പ്രകൃതി വിഭവങ്ങളും ഇതിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രത്തിന്‍െറ സുരക്ഷക്കും പ്രതിരോധത്തിനും അതിര്‍ത്തികളില്‍ സേവനമനുഷ്ഠിക്കുന്ന ഭടന്മാര്‍ക്ക് അനുമോദനം അര്‍പ്പിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രി തന്‍െറ സന്ദേശം അവസാനിപ്പിച്ചത്.

ഇസ്ലാമികമായി മതത്തിനോടുള്ള പ്രതിബദ്ധത കഴിച്ചാല്‍ അടുത്തസ്ഥാനമാണ് ദേശക്കൂറെന്ന് സൗദി ഉന്നതപണ്ഡിതസഭയും തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. 
മുസ്ലികളുടെ ഖിബ്ലയും ഇരു ഹറമുകളും തീര്‍ഥാടന കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന സൗദിയുടെ സുരക്ഷ മുസ്ലിം ലോകത്തിന്‍െറ സുരക്ഷയുടെ താല്‍പര്യമാണെന്നും ഉന്നത പണ്ഡിതസഭ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.