സൗദി ചലച്ചിത്രോത്സവത്തിന് ഉജ്വല സമാപനം 

ദമ്മാം: ചലച്ചിത്ര ഭൂപടത്തില്‍ സൗദിയുടെ സ്ഥാനമുറപ്പിക്കുന്നതിന്‍െറ ഭാഗമായി ദമ്മാം കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അസോസിയേഷനില്‍ അരങ്ങേറിയ ചലച്ചിത്രോത്സവത്തിന് തിരശ്ശീല. പ്രദര്‍ശിപ്പിക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങള്‍ ദൃശ്യ ഭാഷയുടെ അരങ്ങത്ത് സൗദി സംവിധായകരുടെ മുദ്രകള്‍ കടും ചായത്തില്‍ അടയാളപ്പെടുത്തിയാണ് മേളയുടെ വിളക്കണയുന്നത്. മൂന്നു വര്‍ഷമായി ദമ്മാമില്‍ നടക്കുന്ന മേളക്ക് ഓരോ വര്‍ഷവും പകിട്ടേറി വരികയാണെന്ന് കാണികള്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സാന്നിധ്യംകൊണ്ട് വര്‍ണാഭമായ സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ചിത്രം, മികച്ച തിരക്കഥ, വിദ്യാര്‍ഥികളുടെ ചിത്രം, ഡോക്യുമെന്‍റി എന്നീ വിഭാഗങ്ങളിലാണ് മത്സരം ഏര്‍പ്പെടുത്തിയിരുന്നത്. 70 ചിത്രങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മൊത്തം 112 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

അബ്ദുല്‍ അസീസ് ശലാഹി സംവിധാനം ചെയ്ത കമാന്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം പുരസ്കാരം നേടി. ഹിന്ദ് അല്‍ഫുഹാദ് സംവിധാനം ചെയ്ത ബസ്തയാണ് രണ്ടാമത്തെ ചിത്രം. അബ്ദുല്ല അബൂ ജദാഇലിന്‍െറ അല്‍ഖിസാസ് മൂന്നാമതത്തെി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം സൈനബ് ആല്‍ നസ്റിനാണ്. സൗബുല്‍ അര്‍സ് എന്ന ചിത്രത്തിലെ തിരക്കഥക്കാണ് സമ്മാനം ലഭിച്ചത്. മുഹമ്മദ് സല്‍മാന്‍ (ഇബ്നു മത്വര്‍), മുഹമ്മദ് ഹലാല്‍ (നിസ്ഫ്) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം മുഹമ്മദ് സല്‍മാന്‍ സംവിധാനം ചെയ്ത അസ്ഫറിന് ലഭിച്ചു. ഫൈസല്‍ അല്‍ ഉതൈബി, അബ്ദുറഹ്മാന്‍ സ്വന്‍ദഖ്ജി എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചത്. ചലച്ചിത്ര മേളയുടെ ഡയറക്ടറും പ്രമുഖ കവിയുമായി അഹ്മദ് മുല്ല, കര്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബാസി എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചലച്ചിത്ര ലോകത്ത് മികച്ച സംഭാവനകളര്‍പ്പിക്കാന്‍ കെല്‍പുറ്റ കലാകാരന്മാര്‍ സൗദിയിലുമുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ മേളക്ക് സാധിച്ചുവെന്ന് സുല്‍ത്താന്‍ സമാപന ചടങ്ങില്‍ പറഞ്ഞു. യുവാക്കളുടെയും യുവതികളുടെയും മികച്ച നിര തന്നെ ഈ രംഗത്തേക്ക് കടന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്നും വരും വര്‍ഷങ്ങളിലും ഇത്തരം മേളകളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.