വിദേശികളുടെ പണമിടപാടുകള്‍ നിരീക്ഷിക്കും –ധനകാര്യ മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി ധനകാര്യ മന്ത്രാലയവും മോണിട്ടറി ഏജന്‍സിയും മറ്റും സംയുക്തമായാണ് നിരീക്ഷിക്കുക. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തില്‍ വിദേശികളുടെ പണമിടപാടുകളെ നിരീക്ഷിക്കുന്ന  ബൃഹദ് സംവിധാനം വരുന്നത്. പണമയക്കുന്ന വിദേശികളുടെ നിയമപരമായ വേതനവും അവര്‍ നടത്തുന്ന പണമിടപാടുകളും താരതമ്യം ചെയ്യും.
ആയിരക്കണക്കിന് വിദേശ ജീവനക്കാര്‍ ശമ്പളത്തില്‍ കവിഞ്ഞ തുക അവരവരുടെ നാടുകളിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കാരണമെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇത്തരത്തില്‍ അയക്കുന്ന പണം ബിനാമി ഇടപാടുകള്‍ മുഖേനയോ മറ്റു അവിഹിത മാര്‍ഗങ്ങളിലൂടെയുള്ള സമ്പാദ്യമോ ആയിരിക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. അടുത്ത ്തന്നെ നടപ്പാക്കാന്‍ പോകുന്ന നിയമം ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും വിദേശികള്‍ നടത്തുന്ന തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് കരുതുന്നത്. എല്ലാ ബാങ്കുകളുടെയും പണമിടപാടുകള്‍ ഏകീകൃത ശൃംഖലയുമായി ബന്ധിപ്പിച്ച് നിയമം നടപ്പാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിലൂടെ വിദേശികളുടെ അനധികൃത പണമിടപാടുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.