സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് വിഗദ്ധ പരിശീലനത്തിന് ഇന്ന് തുടക്കം

റിയാദ്: തൊഴില്‍ വിപണിയില്‍ സ്വദേശി യുവതി, യുവാക്കളെ പ്രാപ്തരാക്കുന്നതിന് മാനവ വിഭവശേഷി വകുപ്പിന്‍െറ കീഴില്‍ തുടങ്ങുന്ന വിദഗ്ധ പരിശീലനത്തിന് ഞായറാഴ്ച തുടക്കമാവും. മൂന്ന് വിഭാഗങ്ങളായാണ് പരിശീലനം നല്‍കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിപാടി നവംബര്‍ അവസാനം വരെ തുടരും. ആശയ വിനിമയ പാടവം, ചര്‍ച്ചകള്‍ നടത്താനുള്ള കഴിവ്, കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള കഴിവ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുക. രണ്ടാംഘട്ടം നവംബര്‍ 15ന് തുടങ്ങും. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള കഴിവ് വളര്‍ത്തുക, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, ഓഫിസ് കാര്യങ്ങളിലുള്ള നൈപുണ്യം, അനുയോജ്യമായ തൊഴില്‍ കണ്ടത്തെുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ പരിചയപ്പെടുത്തുക.
നവംബര്‍ 18 മുതല്‍ 29 വരെ നടക്കുന്ന മൂന്നാം ഘട്ടത്തില്‍ നേതൃ ഗുണം, മേല്‍നോട്ടത്തിനുള്ള കഴിവ്, ഡിജിറ്റല്‍ രേഖകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ്, മാനവ വിഭവ ശേഷി കൈകാര്യം എന്നിവയിലാണ് വിദഗ്ധ പരിശീലനം നല്‍കുക. ഈ മൂന്നു ഘട്ടങ്ങളിലുള്ള പരിശീലനം പൂര്‍ത്തിയായാല്‍ തൊഴില്‍ വിപണിയില്‍ അനുയോജ്യമായ മേഖല കണ്ടത്തെി കഴിവു തെളിയിക്കാന്‍ സൗദി പൗരന്മാര്‍ക്ക് സാധ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലന കോഴ്സിന്‍െറ രജിസ്ട്രേഷന്‍ ഞായറാഴ്ച തുടങ്ങും.
എട്ട് ആഴ്ച നീളുന്ന പഠനമാണ് ഇതിലൂടെ നല്‍കുന്നത്. ബാക്കിയുള്ളവയെല്ലാം രണ്ടാഴ്ച നീളുന്ന കോഴ്സുകളാണെന്ന് തൊഴില്‍, സാമൂഹിക വകുപ്പ് അധികൃതര്‍ അറിയിച്ചു.
2020നുള്ളില്‍ നടപ്പാക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി തൊഴില്‍ വിപണിയില്‍ മികച്ച പരിചയ സമ്പത്തുണ്ടാക്കി യോഗ്യതക്കനുസരിച്ച തൊഴില്‍ കണ്ടത്തെുന്നതിന് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. വിവിധ സര്‍വകലാശാലകളുടെ കീഴിലും വ്യത്യസ്ത അവധിക്കാല കോഴ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
തൊഴില്‍ വിപണിയില്‍ ലഭ്യമായ അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് വിപുലമായ സംവിധാനങ്ങളാണ് പ്രമുഖ സര്‍വകലാശാലകള്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബറോടെ മൊബൈല്‍ കടകളില്‍ നൂറു ശതമാനം സൗദിവത്കരണം നടപ്പാകുന്നതിനാല്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അറ്റകുറ്റപ്പണി, വില്‍പന, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ ജോലി ലഭിക്കും. ഇവര്‍ക്കാവശ്യമായ പരിശീലനവും വിവിധ കേന്ദ്രങ്ങളില്‍ സമാന്തരമായി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.