?????????? ??????????? ????????? ???????????????????????? ????????

പൊന്നാനി പൊന്‍മനത്തെ പൊന്നിരട്ടകള്‍ അഥവാ റിയല്‍ ബ്രദേഴ്സ്

ജിദ്ദ: ഇരട്ടകള്‍ ഒരുമിച്ച് വളരലും സ്കൂളില്‍ പോവലുമൊക്കെ സാധാരണയാണ്. എന്നാല്‍ കോളജ് പഠനവും  ബിരുദവും  ബിരുദാനന്തരബിരുദവും ജോലിയും താമസവും എല്ലാം ഒരുമിച്ചു തന്നെ മന്നോട്ട് കൊണ്ട്  പോവുകയാണ് പൊന്നാനിയില്‍ നിന്നുള്ള ഇരട്ടകളായ അഷാക്കിറും  അല്‍ജാബിറും. രണ്ടുപേരും  പ്രവാസികളാണിപ്പോള്‍. ഇനി എവിടെ വെച്ചാണ് വേര്‍പിരിയേണ്ടതെന്ന് ഇരുവര്‍ക്കുമറിയില്ല. അതിനെകുറിച്ച് ആലോചിക്കാന്‍ പോലും അവര്‍ക്കാവില്ല. എല്ലാ കാര്യങ്ങളിലും ഒരുമയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ യുവാക്കള്‍  മലപ്പുറം ജില്ലയിലെ പൊന്നാനി എഴുവത്തുരുത്തി പൊന്‍മനം വീട്ടില്‍ നിന്നുള്ളവരാണ്. വീടിന്‍െറ പേരുപോലെ തന്നെ പൊന്‍മനമുള്ള  സ്നേഹവും സൗഹാര്‍ദവുമാണിവര്‍ക്കിടയില്‍. പൊന്നാനിയിലെ പൊന്‍മനം വീട്ടിലെ പൊന്നിരട്ടകള്‍ എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല.  അഷാക്കിറിനും  അല്‍ജാബിറിനും 24 വയസ്സായി. സഹകരണവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഖാദറിന്‍െറയും പൊന്നാനി എം.ഐ.എച്ച്.എസ്.എസിലെ റാബിയടീച്ചറുടെയും മക്കളാണിവര്‍. ഇപ്പോള്‍ ജിദ്ദയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്‍റ്മാരായി അടുത്തടുത്തിരുന്ന് ജോലിചെയ്യുന്നു. താമസവും ഒരു മുറിയില്‍ തന്നെ. പൊന്നാനിയിലെ ന്യൂ  എല്‍.പി.സ്കൂളില്‍ നിന്ന് തുടങ്ങിയതാണ് ഒരു ബെഞ്ചിലിരുന്ന് പഠനം. എ. വി.എച്ച് എസ്്.എസ് ഹൈസ്കൂളിലും തുടര്‍ന്ന് പ്ളസ് ടുവിന് ഐ.എസ്.എസ് എച്ച്.എസിലും ഒരുമിച്ച് തന്നെ.  ബി.കോമിന് വളയംകുളം അസ്സബാഹ് കോളജിലും എം.കോമിന് പൊന്നാനി എം.ഇ.എസ്  കോളജിലും ക്ളാസില്‍ ഇവര്‍ ഒരുമിച്ചു തന്നെ ഇരുന്നു. പ്ളസ് ടു വിനും ബികോമിനും 80 ശതമാനം മാര്‍ക്ക്. പി.ജിക്ക്  ഇരുവര്‍ക്കും ഫസ്റ്റ് ക്ളാസ്. ശേഷം ബംഗളുരുവില്‍ അക്ബര്‍ ട്രാവല്‍സില്‍ അക്കൗണ്ടന്‍റുമാരായി ജോലി നോക്കിയതും താമസിച്ചതും ഒരുമിച്ചു തന്നെയായിരുന്നു. ഒടുവില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചതും ജോലി നേടിയതും ഒരുമിച്ചു തന്നെ. ശരിക്കും റിയല്‍ ബ്രദേഴ്സ്. ഇരുവര്‍ക്കും വലിയ സ്വപ്നങ്ങളൊന്നുമില്ല. ലളിതമായി ജീവിച്ചുപോവണം. വിവാഹം രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്ന് തന്നെയാവണമെന്ന് ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധുക്കളടെ എണ്ണം കുറഞ്ഞുപോവാതിരിക്കാനാണിങ്ങനെ ചിന്തിച്ചത്. മഞ്ചേരി ഗവ.ഹോസ്പിറ്റലിലായിരുന്നു ഇരുവരുടെയും ജനനം. അഷാക്കിറാണ് അല്‍ജാബിറിനേക്കാള്‍ അഞ്ച് മിനിട്ട് മൂത്തത്. വീട്ടില്‍ കുട്ടുകൂടാന്‍ മറ്റ് കുഞ്ഞുങ്ങളില്ലായിരുന്നു. അബ്ദുല്‍ ഖാദറിനും റാബിയടീച്ചര്‍ക്കും ആണും പെണ്ണുമായി ഇവരെയുള്ളൂ.
പത്രം വായന ടി.വി കാണല്‍ എന്നിവയിലൊതുങ്ങുന്നു വിനോദം. പരന്ന സൗഹൃദങ്ങളൊന്നുമില്ല. അപൂര്‍വമായേ മാറി നില്‍ക്കാറുള്ളൂ. രുചിയില്‍ അല്‍പം ഗ്യാപുണ്ട്.
അഷാക്കിറിന് ഇറച്ചിയും മീനുമൊക്കെ പ്രധാനമാണ്. അല്‍ജാബിറാവട്ടെ പച്ചക്കറിയുടെ ആളാണ്. അതിന്‍െറ വ്യത്യാസം കാഴ്ചയിലുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.