ജിദ്ദ: കഴിഞ്ഞ സെപ്റ്റംബറില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലുണ്ടായ ക്രെയ്ന്‍ ദുരന്തത്തിന് കാരണക്കാരായ 40 പേര്‍ക്കെതിരെ കുറ്റം ചുമത്തി. ജിദ്ദയിലെ മൂന്നു കോടതികളിലാകും ഇവര്‍ വിചാരണ നേരിടുക.
ഹറം വികസന പദ്ധതി നടപ്പാക്കിയിരുന്ന നിര്‍മാണ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ തുടങ്ങി 30 പേരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരുമാണ് പ്രതി പട്ടികയിലുള്ളത്. അടുത്തയാഴ്ച വിചാരണ ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് കരുതപ്പെടുന്നത്. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്കും പരിക്കുപറ്റിയവര്‍ക്കുമുള്ള ദിയ ധനം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ പൊതുകോടതിയാകും കൈകാര്യം ചെയ്യുക.
അന്വേഷണത്തിന്‍െറ ഭാഗമായി നിരവധി അന്താരാഷ്ട്ര സുരക്ഷ കമ്പനികളില്‍ നിന്നും പദ്ധതി നടപ്പാക്കുന്ന സ്ഥാപനത്തിലെ 200 ഓളം ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു.
കൂടാതെ ഹറം വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും കരാര്‍, മെയിന്‍റനന്‍സ് വ്യവസ്ഥകളും വിലയിരുത്തിയിട്ടുണ്ട്.
രാജ്യാന്തര വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരായുകയും ദുരന്തം വ്യക്തമാക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുയും ചെയ്തു. ശക്തമായ കാറ്റടിച്ചപ്പോള്‍ ക്രെയ്ന്‍ തെറ്റായ ദിശയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ജിനീയര്‍മാരും ടെക്നീഷ്യന്‍മാരും തമ്മില്‍ നടത്തിയ കത്തിടപാടുകളും പരിശോധനക്ക് വിധേയമാക്കി.
കുറ്റം തെളിഞ്ഞാല്‍ വ്യക്തിനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ജീവഹാനി, പൊതുമുതല്‍ നഷ്ടം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അധികതൃര്‍ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.