തൊഴില്‍ പ്രതിസന്ധി: പാക് എംബസിയും ഇടപെടുന്നു

ജിദ്ദ: സൗദി ഓജര്‍ കമ്പനിയില്‍ ശമ്പളം കിട്ടാതെ ദുരിതത്തിലായ പാക്കിസ്താന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടപടി തുടങ്ങി. തൊഴില്‍ വകുപ്പ് ജിദ്ദ ഓഫിസും പാക്കിസ്താന്‍ എംബസിയും ഇടപെട്ടാണ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാന്‍ ശ്രമം തുടരുന്നത്. ഇതിന്‍െറ ഭാഗമായി മക്ക തൊഴില്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് ഉലയാനും പാക്കിസ്താന്‍ വിദേശ തൊഴിലാളി ക്ഷേമ, മാനവ വിഭവ ശേഷി മന്ത്രി പീര്‍ സദ്റുദ്ദീന്‍ ഷാ റഷീദിയും സൗദി ഓജര്‍ കമ്പനി പ്രതിനിധികളും പാക് അംബാസഡറും കോണ്‍സല്‍ ജനറലും കൂടിക്കാഴ്ച നടത്തി. ശമ്പളം വൈകിയതിനാല്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി. തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ ഏല്‍പിക്കാനും ആനുകൂല്യങ്ങള്‍ നിര്‍ണയിക്കാനും  സൗദി ഓജര്‍ കമ്പനിയുമായി കരാറുണ്ടാക്കിയതായി അബ്ദുല്ല അല്‍ഉലയാന്‍ പറഞ്ഞു.

ദുരിതത്തിലായ തൊഴിലാളികളുടെ പേരും മറ്റ് വിവരങ്ങളും രേഖപെടുത്തുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് വേഗത്തില്‍ ജോലി മാറാനും സ്വദേശത്തേക്ക് തിരിച്ചുപോകാനും സ്വാതന്ത്യമുണ്ട്. സ്പോണ്‍സര്‍ഷിപ്പ്, എക്സിറ്റ് വിസ, ടിക്കറ്റ് ചാര്‍ജ്ജ് എന്നിവ മന്ത്രാലയം വഹിക്കും. പിന്നീട് കമ്പനിയില്‍ നിന്ന് അത് പിടിച്ചെടുക്കും. സൗദി ഓജറില്‍ നിന്ന് ലഭിച്ച ശമ്പളത്തേക്കാള്‍ വലിയ ശമ്പളം തൊഴിലാളികള്‍ ആവശ്യപ്പെടുന്നുവെന്നത് പുതിയ സ്പോണ്‍സര്‍മാരിലേക്ക് മാറുന്നതിന് പ്രശ്നമാകുന്നുണ്ടെന്നും തൊഴില്‍ വകുപ്പ്് മേധാവി പറഞ്ഞു. പാക് തൊഴിലാളികളുടെ പാസ്പോര്‍ട്ടും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങളും കൈമാറുമെന്ന് സൗദി ഓജര്‍ കമ്പനി പ്രതിനിധി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.