ജിദ്ദ: ആപത്ഘട്ടത്തില്‍ അടിയന്തരസഹായം ചോദിച്ചിട്ടും കേരള സര്‍ക്കാറിന് മിണ്ടാട്ടമില്ളെന്ന് സൗദി ഓജറിലെ മലയാളി തൊഴിലാളികള്‍ക്ക് പരാതി. ഈ മാസം ഒമ്പതിനാണ് 414 മലയാളി തൊഴിലാളികളുടെ അടിയന്തരനിവേദനം നോര്‍ക്കക്കും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. ടി. ജലീലിനും ഇ മെയില്‍ ചെയ്തത്്. ഒമ്പത് മാസമായി വീട്ടിലേക്ക് പണമയച്ചിട്ടില്ളെന്നും കുടുംബങ്ങള്‍ക്ക് താല്‍ക്കാലികമായി അടിയന്തര സഹായമത്തെിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. തൊഴിലാളികളുടെ പാസ്പോര്‍ട്ട് നമ്പര്‍, നാട്ടിലെ വിലാസം, ഫോണ്‍ നമ്പര്‍, സൗദിയിലെ താമസരേഖയുടെ നമ്പര്‍ എല്ലാമടങ്ങിയ ലിസ്റ്റും അയച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്തുള്ള മറുപടി തൊഴിലാളികള്‍ക്ക് ലഭിച്ചില്ല. ‘താങ്കളുടെ പരാതി ശ്രദ്ധയില്‍ പെട്ടു. അതിന്‍മേല്‍ തുടര്‍നടപടി സ്വീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട’് എന്നുള്ള ‘ഓട്ടോ റിപ്ളേ’(യാന്ത്രിക മറുപടി) മാത്രമാണ് തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഈ മെയിലില്‍ നിന്ന് ലഭിച്ചത്. ആഗസ്റ്റ് രണ്ടിന് സൗദി ഓജറിലെ പ്രശ്നങ്ങള്‍ പറഞ്ഞും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചും മറ്റൊരു തൊഴിലാളി അയച്ച നിവേദനത്തിനും ഇതേ ‘ഓട്ടോമാറ്റിക് റിപ്ളേ’ യാണ് ലഭിച്ചത്. 414 പേരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കി അയച്ച അടിയന്തര അപേക്ഷക്ക് സാധാരണ എല്ലാ പരാതികള്‍ക്കും നല്‍കുന്ന പരിഗണനയേ സര്‍ക്കാര്‍ നല്‍കിയുള്ളൂ.
മന്ത്രി കെ.ടി ജലീലിനെ തൊഴിലാളികള്‍ നേരില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും പരാതി കണ്ടിട്ടില്ളെന്നായിരുന്നത്രെ മറുപടി. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ളെന്നും തൊഴിലാളികള്‍ പരിഭവം പറഞ്ഞു. ജനകീയ ഇടപെടല്‍ നടത്തുന്ന മന്ത്രി എന്ന നിലക്ക് മന്ത്രി ജി.സുധാകരനെയും പി.സി ജോര്‍ജ് എം.എല്‍.എയെയും തൊഴിലാളികള്‍ ബന്ധപ്പെട്ടു നോക്കി. പി.സി ജോര്‍ജ് ഫോണില്‍ പറഞ്ഞത് സെപ്റ്റംബര്‍ ആദ്യവാരം ഇവിടെ വരുമ്പോള്‍ നേരില്‍ കാണാമെന്ന മറുപടിയാണ്. സുധാകരന്‍ മറുപടിയൊന്നും നല്‍കിയില്ല. ‘സര്‍ക്കാര്‍ കാര്യം മുറപോലെ’ എന്ന സമീപനം ഈ വിഷയത്തില്‍ പോലും സ്വീകരിക്കുന്നു എന്ന പരാതിയാണ് തൊഴിലാളികള്‍ക്കുള്ളത്്.
വിവാദമുണ്ടായപ്പോള്‍ സൗദിയിലേക്ക് തിരിക്കാന്‍ ശ്രമിച്ച മന്ത്രി കെ.ടി ജലീല്‍ ഈ വിഷയത്തില്‍ പരാതി ലഭിച്ചപ്പോള്‍ തങ്ങളെ നേരില്‍ വിളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യാഗവണ്‍മെന്‍റിനോ സംസ്ഥാന സര്‍ക്കാറിനോ സൗദിയിലെ ഏറ്റവും വലിയ തൊഴില്‍പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പൈസയും ചെലവാക്കേണ്ടി വന്നിട്ടില്ല. സ്വകാര്യകമ്പനിയുടെ പ്രശ്നമായിട്ടുപോലും സൗദി സര്‍ക്കാര്‍ വിഷയത്തിലിടപെടുകയും ഭക്ഷണമുള്‍പെടെ ക്യാമ്പുകളില്‍ എത്തിക്കുകയും നാട്ടിലേക്ക് തിരിക്കാന്‍ തയാറുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കുകയുമുണ്ടായി. ഇത്ര വലിയ പ്രതിസന്ധിയും പ്രയാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അത് വിവാദമാവുകയും ചെയ്തിട്ടും പേരിനെങ്കിലും അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ളെന്നാണ് തൊഴിലാളികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.