???????? ????????? ????????? ????????? ???????????

സൈക്കിള്‍ യാത്രയെ പ്രണയിച്ച് ഒരു പറ്റം യുവാക്കള്‍

ദമ്മാം: സൈക്കിള്‍ യാത്രയെ തങ്ങളുടെ ജീവിത സപര്യയാക്കി പുതിയൊരു സംസ്ക്കാരത്തിന് മണ്ണൊരുക്കുകയാണ് അല്‍ അഹ്സയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ‘എല്ലാ വീട്ടിലും സൈക്കിള്‍’ (ദര്‍റാജ ഫീ കുല്ലി ബൈത്ത്) എന്ന മുദ്രാവാക്യമുയര്‍ത്തി സമൂഹത്തില്‍ തരംഗമാവുകയാണിവര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും ആറ് സൈക്കിളുകളുമായി തുടങ്ങിയ ക്ളബ്ബില്‍ ഇന്ന് മുന്നൂറില്‍പരം സൈക്കിളുകളും അതിലേറെ സൈക്കിള്‍ പ്രേമികളുമുണ്ടെന്നസ്ഥാപകാംഗം സ്വലാഹ് മുല്‍ഹിം പറഞ്ഞു. അല്‍അഹ്സയില്‍ നിന്ന് ഖത്തറിലേക്കും ദമ്മാമിലേക്കും ബോധവത്കരണാര്‍ഥം ഇവര്‍ സംഘടിപ്പിച്ച കൂട്ട സൈക്കിളോട്ട യാത്ര ഏറെ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിരക്കുപിടിച്ച നിരത്തുകളില്‍ ചീറിപ്പായുന്ന വാഹനങ്ങളില്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങളില്ലാതെ, ആസ്വദിക്കാനാവുന്ന ജീവിത ശീലമായി സൈക്കിള്‍ സവാരിയെ കാണണമെന്നാണ് ഇവരുടെ പക്ഷം. രക്ത സമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് ശമനം തേടിയും ക്ളബ്ബില്‍ ചേര്‍ന്നവരുമുണ്ട്. ചിട്ടയില്ലാത്ത ഭക്ഷണ ശീലവും വ്യായാമരഹിത ജീവിതരീതിയും കാരണം പൊണ്ണത്തടിയാല്‍ വലയുന്ന പലരും സൈക്കിളോടിച്ച്  ഇപ്പോള്‍ മിതമായ ശരീരവുമായി, സുഖകരമായ ജീവിതം നയിക്കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. എന്നാല്‍, ഇതൊരു അനാവശ്യ വിനോദമായി ചെറുതാക്കി കാണുന്നവരും സമൂഹത്തിലുണ്ടെന്ന് ക്ളബ്ബിലെ മുതിര്‍ന്ന അംഗം  അബ്ദുറഹ്മാന്‍ അല്‍നുഐം അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുന്ന റോഡുകളില്‍, നഗരത്തിനകത്തെ ഹൃസ്വദൂര യാത്രകള്‍ക്ക് സൈക്കിള്‍ സഹായകമാവും. ചൈനയിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും സൈക്കിളിന് നിരത്തുകളില്‍ പ്രത്യേകം ട്രാക്കും പാര്‍കിങ് സംവിധാനവും നിലവിലുണ്ട്. ഇന്‍റര്‍ സിറ്റി യാത്രകള്‍ക്ക് സൈക്കിള്‍ വാടകക്ക് നല്‍കുന്ന സെന്‍ററുകള്‍ ഇത്തരം നഗരങ്ങളില്‍ സുലഭമാണ്. ഈ മാതൃകയില്‍ ഗതാഗത വകുപ്പിന്‍െറയും അനുബന്ധ വകുപ്പുകളുടെയും സഹകരണവും പ്രോത്സാഹനവുമുണ്ടെങ്കില്‍ പുതിയൊരു ഗതാഗത രീതി സൈക്കിള്‍ യാത്രയിലൂടെ മുന്നോട്ട് വെക്കാനാവുമെന്ന് ക്ളബ്ബ് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.