ജിദ്ദ: തങ്ങളുടെ ദുരിതം നേരില്‍ കാണാന്‍ കേന്ദ്രമന്ത്രി വി.കെ. സിങ് വരുമെന്ന് പ്രതീക്ഷിച്ച് ജിദ്ദയില്‍ കാത്തിരുന്ന തൊഴിലാളികള്‍ നിരാശരായി. പുലര്‍ച്ചെ മൂന്ന് മണിയോടെ ജിദ്ദയില്‍ വിമാനമിറങ്ങിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ.സിങ് സ്വകാര്യഹോട്ടലില്‍ തങ്ങിയ ശേഷം 10 മണിയോടെ റിയാദിലേക്ക് തിരിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സൗദി തൊഴില്‍ വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഉറപ്പായത്്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച വി.കെ സിംങ് തലസ്ഥാന നഗരിയായ റിയാദിലേക്ക് തിരിച്ചു.
അവിടെ വെച്ചായിരുന്നു തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ജിദ്ദയിലെ ലേബര്‍ ക്യാമ്പുകള്‍ വി.കെ.സിങ് സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അനുമതി ലഭിച്ചില്ല. മറ്റു പല രാജ്യക്കാരും താമസിക്കുന്ന ക്യാമ്പിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മന്ത്രിയെ അയക്കുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സൗദി ഭരണകൂടം അനുമതി നല്‍കാതിരുന്നത് എന്നാണ് വിവരം. അതേ സമയം ലേബര്‍ ക്യാമ്പിലെ ഇന്ത്യന്‍ തൊഴിലാളികള്‍ മന്ത്രി നേരില്‍ വരുമെന്നറിഞ്ഞ് വലിയ പ്രതീക്ഷയിലായിരുന്നു. വിമാനം കയറ്റിവിട്ടാല്‍ പോരെന്നും കുടിശ്ശിക ശമ്പളമുള്‍പെടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ത്യ ഗവണ്‍മെന്‍റ് സ്ഥായിയായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ കാത്തിരുന്നത്. വെള്ളിയാഴ്ച രാത്രി വരെ വി.കെ.സിങ് സൗദിയിലുണ്ടാവുമെന്നാണ് വിവരം. അതിനിടയില്‍ അദ്ദേഹം തൊഴിലാളികളെ കാണുമോ എന്ന് വ്യക്തമല്ല. അതേസമയം കേന്ദ്രമന്ത്രി വരുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ സൗദി അറേബ്യ അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയാറായിരുന്നു.
ചൊവ്വാഴ്ച മക്ക മേഖല തൊഴില്‍കാര്യവകുപ്പു മേധാവിയുമായി കോണ്‍സല്‍ ജനറല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യകമ്പനിയായ സൗദി ഓജറില്‍ ദുരിതത്തിലായ ഇന്ത്യന്‍തൊഴിലാളികളുടെ താമസരേഖ സൗജന്യമായി പുതുക്കി നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചു. ഇരകളായ തൊഴിലാളികള്‍ക്ക് സൗദി ലേബര്‍കോടതിയില്‍ പരാതി നല്‍കാമെന്നും കേസ് നടത്തിപ്പിന് ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്താമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാട്ടിലേക്ക് തിരിക്കാന്‍ താല്‍പര്യമുള്ളവരുടെ ലിസ്റ്റ് കോണ്‍സുലേറ്റ് അധികൃതര്‍ ചൊവ്വാഴ്ച രാത്രി ശേഖരിച്ചു. അഞ്ചാം തിയതി മന്ത്രിയോടൊപ്പം നാട്ടിലേക്ക് പോകാനുള്ളവരുടെ ലിസ്റ്റാണ് ആദ്യം തയാറാക്കിയത് എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.