സൗദി അറേബ്യ ലോക വിനോദ സഞ്ചാര സംഘടനയില്‍ വീണ്ടും

റിയാദ്: ആഭ്യന്തര വിനോദ സഞ്ചാര വികസനത്തില്‍ കുതിച്ചുകയറ്റം തുടരുന്ന സൗദി അറേബ്യ മധ്യപൂര്‍വേഷ്യയെ പ്രതിനിധീകരിച്ച് വീണ്ടും ലോക വിനോദ സഞ്ചാര സംഘടനയില്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍െറ (യു.എന്‍.ഡബ്ള്യു.ടി.ഒ) കീഴിലുള്ള ‘സ്റ്റാറ്റിക്സ് ആന്‍ഡ് ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് കമ്മിറ്റി’യിലെ അംഗത്വമാണ്് 2015-2019 കാലയളവിലേക്ക് വീണ്ടും പുതുക്കിയത്. മധ്യപൂര്‍വേഷ്യയുടെ വിനോദ സഞ്ചാര മേഖലയുടെ പ്രതിനിധിയായി ആദ്യമായി 2012ലാണ് അംഗത്വത്തിന് സൗദി അറേബ്യയെ പരിഗണിക്കുന്നത്. 
സൗദി ടൂറിസം ആന്‍ഡ് ഹെരിറ്റേജ് കമീഷന് (എസ്.സി.ടി.എച്ച്) കീഴിലുള്ള സ്ഥിതിവിവര വിദഗ്ധ സമിതിയായ ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍െറ (മാസ്) പ്രവര്‍ത്തന മികവാണ് രാജ്യത്തിന് ലോകോത്തര വേദിയിലെ പദവി ഉറപ്പിക്കാന്‍ സഹായിച്ചതെന്ന് കമീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക വിനോദ സഞ്ചാര മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ളതാണ് സ്റ്റാറ്റിക്സ് ആന്‍ഡ് ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് കമ്മിറ്റി. ഒപ്പം ഐക്യരാഷ്ട്ര സംഘടനയിലെ അംഗ രാജ്യങ്ങളില്‍ വിനോദ സഞ്ചാര വ്യവസായ വികസനത്തിനുവേണ്ടി നിലവിലുള്ള സംവിധാനങ്ങളെ പുഷ്ടിപ്പെടുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതും ഈ സമിതിയാണ്. രാജ്യാന്തര വിനോദ സഞ്ചാരത്തിന്‍െറ വളര്‍ച്ചക്ക് കമീഷന്‍ ശ്രദ്ധേയമായ പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വരുന്നതായും ഇത് വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ വികാസത്തിനുവേണ്ടി സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സൗദി അറേബ്യയുടെ പദ്ധതികള്‍ വിവിധ രാജ്യങ്ങള്‍ മാതൃകയാക്കി. വിനോദ സഞ്ചാര വ്യവസായത്തില്‍ വിവിധ കോണുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും ലാഭകരമായി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സംബന്ധിച്ച് കമീഷന്‍ നടപ്പാക്കിയ പദ്ധതികളും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയിട്ടുണ്ട്. സൗദിയില്‍ ഏറ്റവും ലാഭകരമായ വാണിജ്യ മേഖലയായി വിനോദ സഞ്ചാരം കുറഞ്ഞ കാലത്തിനുള്ള വിജയം നേടിയതും ലോക ശ്രദ്ധ ക്ഷണിക്കാന്‍ സഹായിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.