ഒളിച്ചോടുന്ന വേലക്കാര്‍ക്ക് കടുത്ത ശിക്ഷ: സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്: സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന വീട്ടുവേലക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ പ്രതിനിധി പറഞ്ഞു. ഒളിച്ചോടിയ തൊഴിലാളിയെ നാടുകടത്തുക, വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങി നിലവിലെ നിയമത്തിന് പകരം കൂടുതല്‍ കടുത്ത ശിക്ഷയും പിഴയും നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ സുല്‍ത്താന്‍ അല്‍മുതൈരി പറഞ്ഞു. സൗദിയില്‍ നിലവിലുള്ള നിയമമനുസരിച്ച് ഒളിച്ചോടിയ വേലക്കാരെ കയറ്റി അയക്കുക, നിര്‍ണിത കാലത്തേക്ക് മറ്റൊരു വിസയില്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുക എന്നീ നടപടികളല്ലാതെ സ്പോണ്‍സര്‍ക്ക് സംഭവിച്ച നഷ്ടവും അവകാശവും വകവെച്ചുനല്‍കാന്‍ വകുപ്പില്ല. ഇത് വേലക്കാരുടെ ഒളിച്ചോട്ടം വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. സൗദിയിലേക്ക് വിദേശത്തുനിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഒളിച്ചോട്ടം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ തൊഴില്‍ മന്ത്രാലയ ശാഖ മേധാവി സുല്‍ത്താന്‍ അല്‍മുതൈരി പറഞ്ഞു. വിദേശ റിക്രൂട്ടിങിനെ ബാധിക്കുന്ന തൊഴിലാളികളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കാനാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്പോണ്‍സറുടെ അവകാശം പൂര്‍ണമായും ലഭിക്കുന്നത് വരെ വേലക്കാരെ തടവിലാക്കാനും സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പിഴ ഈടാക്കാനുമാണ് മന്ത്രാലയം നിയമ പരിഷ്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് പുറമെ ഒളിച്ചോടിയ വേലക്കാര്‍ ഏത് രാജ്യക്കാരാണോ ആ രാജ്യത്തിന്‍െറ എംബസിയിലും സ്പോണ്‍സര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്. ഒളിച്ചോടിയ ജോലിക്കാരെ പണിയെടുപ്പിക്കുന്ന തൊഴിലുടമക്കും തൊഴിലാളിക്കും ഒരു പോലെ ശിക്ഷ വിധിക്കുന്നതായിരിക്കും പുതിയ നിയമം. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. വേതനസുരക്ഷ നിയമത്തിലൂടെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി താമസം കൂടാതെ നല്‍കണമെന്ന നിയമം ഇതിന്‍െറ ഭാഗമാണെന്നും സുല്‍ത്താന്‍ അല്‍മുതൈരി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.