ജിദ്ദയുടെ അക്ഷരോത്സവത്തിന്  വര്‍ണാഭമായ തുടക്കം

ജിദ്ദ: വായനയുടെ ദിവ്യവെളിപാടിറങ്ങിയ മണ്ണിന്‍െറ മഹിതമായ സാംസ്കാരികപൈതൃകത്തെ സമ്പന്നമാക്കുന്ന അക്ഷരോത്സവത്തിന് ജിദ്ദയില്‍ ചെങ്കടലോരത്ത് വര്‍ണാഭമായ തുടക്കം. ഭരണതലത്തിലെന്ന പോലെ കലയിലും അറബി കവിതയിലും നൈപുണി തെളിയിച്ച മക്ക ഗവര്‍ണറും രാജ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ വെള്ളിയാഴ്ച രാത്രി ജിദ്ദ പുസ്തകമേള അക്ഷരപ്രേമികള്‍ക്കായി സമര്‍പ്പിച്ചു. സൗദി അറേബ്യയിലെയും അയല്‍ദേശങ്ങളിലെയും എഴുത്തുകാരും പ്രസാധകമേധാവികളും പത്രാധിപന്മാരും ചടങ്ങിന് സാക്ഷികളായത്തെിയിരുന്നു. കേരളത്തില്‍ നിന്ന് ‘മാധ്യമം’-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പ്രമുഖ എഴുത്തുകാരനും സാംസ്കാരികപ്രവര്‍ത്തകനുമായ ബി. രാജീവന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 
ഇനിയുള്ള പതിനൊന്നു നാള്‍ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ അക്ഷരദാഹം തീര്‍ക്കാന്‍ ജിദ്ദയിലേക്ക് ഒഴുകിയത്തെും. 20,600 ചതുരശ്ര അടിയില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശനഹാളാണ് സൗത്ത് അബ്ഹുറില്‍ ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളില്‍ നിന്നുള്ള 440 പ്രസാധകര്‍ പങ്കെടുക്കുന്ന മേളയിലേക്ക് ദിനം പ്രതി 70,000 സന്ദര്‍ശകര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്ക്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറിലേറെ ഗ്രന്ഥകാരന്മാര്‍ സ്വന്തം കൃതികള്‍ വായനക്കാര്‍ക്കായി കൈയൊപ്പ് നല്‍കി സമര്‍പ്പിക്കാന്‍ മേളയിലത്തെുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വിവിധ പ്രസാധകരുടെ കൃതികളുമായി കോഴിക്കോട് കേന്ദ്രമായ ഐ.പി.എച്ച് പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. 
മേളയോടനുബന്ധിച്ച് വിവിധ സെഷനുകളിലായി കല, സാഹിത്യം, സിനിമ, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും ശില്‍പശാലകളും കവിയരങ്ങുകളും നടക്കും. അച്ചടിയുടെ ചരിത്രം പറയുന്ന പ്രദര്‍ശനവും ഫോട്ടോ, കാലിഗ്രഫി പ്രദര്‍ശനവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രശസ്ത സൗദി നടന്മാര്‍ അഭിനയിക്കുന്ന ‘ഹല്‍ അറാക’ എന്ന നാടകത്തിന്‍െറ മൂന്നു അവതരണങ്ങള്‍ മേളയുടെ സാംസ്കാരികവേദിയില്‍ നടക്കും. 12 ന് ശനിയാഴ്ച വൈകിട്ട് എട്ടിന് സാഹിത്യസാംസ്കാരിക രംഗത്തെ സൗദി അനുഭവങ്ങള്‍ വിദഗ്ധര്‍ പങ്കുവെക്കും. ഞായറാഴ്ച രാത്രി എട്ടിന് വന്യജീവിപരിരക്ഷയും പരിസ്ഥിതിയും ചര്‍ച്ചയാണ്. 
14 ന് തിങ്കളാഴ്ച വൈകിട്ട് ആറിന് പ്രശസ്ത സൗദി നടന്മാര്‍ അഭിനയിക്കുന്ന ‘ഹല്‍ അറാക’ നാടകത്തിന്‍െറ ആദ്യാവതരണം നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.