ദോഹ: ശനിയാഴ്ച അവസാനിക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിൽ സന്ദർശകരുടെ മനം കവരുന്ന ശേഖരവുമായാണ് പ്രശസ്തരായ അൽ മാജിദ് ജ്വല്ലറി ഗ്രൂപ്പിന്റെ പവലിയൻ ഒരുക്കിയത്. ആഡംബരത്തോടെ തയാറാക്കിയ പവലിയൻ കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത് അടിമുടി ലോകകപ്പും ഫുട്ബാൾ മൈതാനവുമായി മാറിയ പ്രദർശന കേന്ദ്രത്തിലേക്ക്. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ജ്വല്ലറി പങ്കാളികളാണ് അൽ മാജിദ് ഗ്രൂപ്. അതുകൊണ്ടുതന്നെ 18ാമത് ദോഹ ജ്വല്ലറി എക്സിബിഷനിൽ തങ്ങളുടെ ലോകകപ്പ് പങ്കാളിത്തം തന്നെ ഇവരും ഹൈലൈറ്റാക്കി മാറ്റിയിരിക്കുന്നു.
ലോകകപ്പ് ലോഗോയും മുദ്രകളും ലോകകപ്പിനായി ഖത്തർ ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങളുമെല്ലാം ആഭരണങ്ങളും കീചെയ്നുകളും വാച്ചുകളുമാക്കിയാണ് പ്രദർശനത്തിൽ അൽ മാജിദ് പവലിയൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. അൽ മാജിദിന്റെ വിപുലമായ ജ്വല്ലറി കലക്ഷനിൽ ഫുട്ബാൾ മൈതാനം പോലെ പ്രത്യേക ഔട്ട്ലെറ്റ് ഒരുക്കിയാണ് ലോകകപ്പിന്റെ ഓർമകൾ എക്കാലത്തേക്കും സൂക്ഷിക്കാനുള്ള ആഭരണങ്ങളും സുവനീറുകളും തയാറാക്കിയിരിക്കുന്നത്. സ്വർണത്തിലും വെള്ളിയിലും വജ്രത്തിലും തീർത്ത ആഭരണങ്ങളുടെ ശേഖരവും ലോകകപ്പ് ലോഗോക്കൊപ്പം ഖത്തറിന്റെ പാരമ്പര്യവും ഡിസൈനുകളില്‍ നിറയുന്നു. മുത്തുവാരലിന്റെ പാരമ്പര്യമെന്നപോലെ, ചിപ്പിയിൽ സ്വര്‍ണവും വജ്രവും ഉപയോഗിച്ച് തീര്‍ത്ത മാലകളാണ് അവയിൽ ഏറെ ആകർഷകം.
ചിപ്പിക്കുള്ളിൽ സൂക്ഷിച്ച മുത്തു പോലെയാണ് ലോകകപ്പിന്റെ ലോഗോയും മറ്റുമെല്ലാം രൂപകൽപന ചെയ്തിരിക്കുന്നത്. വൈറ്റ്, റോസ്, യെല്ലോ ഗോള്ഡുകളിലും ഇവ ലഭ്യമാണ്. ഖത്തർ ദേശീയപതാകയും ലോകകപ്പ് ലോഗോയുമെല്ലാം മാതൃകയാവുന്ന നെക്ലേസുകളാണ് ഏറെ ആകർഷകം. കൈചെയിനുകൾ, കമ്മലുകൾ, മോതിരം ഉൾപ്പെടെ വിവിധ ആഭരണങ്ങളും ലോകകപ്പ് ഓർമകൾ മുദ്രണം ചെയ്ത് തയാറാണ്. 1500 മുതൽ ലക്ഷം റിയാൽ വരെ നിരക്കിൽ സുവനീറുകളുണ്ട്. പുരുഷന്മാർക്കായി പ്രത്യേക വിഭാഗവും കാണാം. കോട്ടിലും കന്തൂറയിലുമെല്ലാം കുത്തിവെക്കാൻ പാകത്തിലുള്ള വിവിധതരം കഫ്ലിങ്ക്സ്, വെള്ളിയിൽ നിർമിച്ച കീചെയിനുകൾ, പെൻ ഹോൾഡർ, വെള്ളിയും സ്വർണവും മുതൽ വജ്രം വരെ പതിച്ച പേനകൾ, സാധാരണ ഉപയോഗത്തിനാവശ്യമായ പേനകൾ, ലോകകപ്പ് ട്രോഫിയും ലോഗോയും എട്ട് സ്റ്റേഡിയങ്ങളും വരെ ചിത്രീകരിച്ച മൺപിഞ്ഞാണ പാത്രങ്ങൾ എന്നിങ്ങനെ നീളുന്നു ലോകകപ്പിൽ കൊത്തിവെച്ച നിർമാണങ്ങൾ. ദോഹ ജ്വല്ലറി എക്സിബിഷന്റെ പവലിയനിൽ പ്രദർശനത്തിനും വിൽപനക്കുമായിവെച്ച, ലോകകപ്പിന്റെ ഓർമകൾ പേറുന്ന ജ്വല്ലറി ഉൽപന്നങ്ങൾ വരും ദിവസങ്ങളിൽ അൽമാജിദ് ഗ്രൂപ്പിന്റെ ഷോറൂമുകൾ വഴിയും ആവശ്യക്കാർക്ക് സ്വന്തമാക്കാനാകും.
ദോഹ: തിങ്കളാഴ്ച തുടങ്ങിയ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന് ശനിയാഴ്ച കൊടിയിറക്കം. ആറു ദിനംകൊണ്ട് ആഭരണ, വാച്ച് രംഗത്തെ അത്യപൂർവവും ആഡംബരവുമായ രൂപകൽപനകൾ ഖത്തറിലെയും പശ്ചിമേഷ്യയിലെയും ആവശ്യക്കാർക്കുമുന്നിൽ തുറന്നുനൽകിയാണ് ഖത്തർ ടൂറിസം സംഘടിപ്പിച്ച പ്രദർശനം സമാപിക്കുന്നത്. സമാപന ദിനമായ ശനിയാഴ്ച ഉച്ച 12 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.