ദോഹ: സമീപകാലത്തായി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ ആരും വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ. രോഗബാധയെ തുടർന്ന് ഐ.സി.യുകളിൽ പ്രവേശിക്കപ്പെട്ടവരാകട്ടെ വാക്സിൻ തീരെ എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആണെന്നും വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം വക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് ആണ് ഇക്കാര്യം വിശദീകരിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധമരുന്ന് കുത്തിവെക്കുന്നതിന്റെ പ്രാധാന്യമാണ് ഇതുവഴി വ്യക്തമാവുന്നതെന്നും അവർ പറഞ്ഞു.
രാജ്യത്ത് നൽകുന്ന വാക്സിനുകൾ കോവിഡിനെതിരെ ആരോഗ്യസുരക്ഷ ഉറപ്പാക്കുമെന്നും എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അർഹരായ വിഭാഗങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും നിർദേശിച്ചു. വാക്സിനേഷൻ സംബന്ധിച്ച് ഉയരുന്ന പതിവ് ചോദ്യങ്ങൾക്കും അവർ വിശദീകരണം നൽകി. ആരോഗ്യമന്ത്രാലയം ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ വിഡിയോയിലായിരുന്നു ഡോ. സോഹ അൽ ബയാത് കാര്യങ്ങൾ വിദശീകരിച്ചത്.
ബൂസ്റ്റർ ഡോസിന് അർഹർ ആരൊക്കെ?
-രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹരാണ്. 12ന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ രാജ്യത്ത് ഒന്നും രണ്ടും ഡോസ് വാക്സിനുകൾ നൽകിയത്.
രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് എന്തിന്?
കോവിഡ് വാക്സിൻ രണ്ടാം ഡോസും സ്വീകരിച്ചയാൾക്ക് ആറു മാസും കഴിയുമ്പോൾ വൈറസിനെതിരായ പ്രതിരോധശേഷി കുറയുന്നു എന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടാണ് പ്രതിരോധശേഷി സജീവമായി നിലനിർത്തുന്നതിനായി ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദേശിക്കുന്നത്.
ബൂസ്റ്റർ ഡോസ് ഫലപ്രദമോ?
ബൂസ്റ്റർ ഡോസ് കോവിഡിനെതിരെ കൂടുതൽ പ്രതിരോധശേഷി നൽകുമെന്ന് ശാസ്ത്രീയപഠനങ്ങൾ വ്യക്തമാക്കുന്നു. രോഗത്തിനെതിരെ 75 ശതമാനത്തോളം ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നു. സമീപകാലത്തെ കോവിഡ് മരണങ്ങളിലൊന്നും രോഗികൾ വാക്സിൻ സ്വീകരിച്ചിരുന്നില്ല. ഐ.സി.യുകളിൽ പ്രവേശിക്കപ്പെട്ടവരാവട്ടെ ഒന്നാം ഡോസ് മാത്രം സ്വീകരിച്ചവരോ വാക്സിൻ സ്വീകരിക്കാത്തവരോ രണ്ടാം ഡോസ് സ്വീകരിച്ച് സമയം കഴിഞ്ഞവരോ ആണ്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് ബാധിക്കുമോ?
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് രോഗബാധയിൽനിന്ന് സംരക്ഷണം നൽകും. രോഗം ബാധിച്ചാൽ തന്നെയും ആശുപത്രി പ്രവേശനമൊന്നുമില്ലാതെതന്നെ ഭേദമാവുകയും ചെയ്യും.
പാർശ്വഫലങ്ങൾ ഉണ്ടാകുമോ?
നിലവിൽ 3.65 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. വളരെ ചുരുങ്ങിയ എണ്ണം മാത്രമേ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അതാവട്ടെ ശരീരവേദന, തലവേദന, പനി ഉൾപ്പെടെയുള്ള നേരിയ പ്രശ്നങ്ങൾ മാത്രമാണ്. വാക്സിൻ പാർശ്വഫലങ്ങളുടെ പേരിൽ ആർക്കും ചികിത്സ ആവശ്യമായി വന്നിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.