ദോഹ: ദേശീയ ദിനത്തോടനുബന്ധമായി ഒരുക്കിയ ദര്‍ബ്സ്സാഇയില്‍ ഇന്ന് സിറിയയിലെ ‘അലപ്പോ’ക്ക് വേണ്ടി സുമനസ്സുകളുടെ കനിവുണരും. ദേശീയ ദിന ആഘോഷ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ വിപുലമായ തോതിലുള്ള ധന ശേഖരമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. സിറിയന്‍ ജനതയുടെ ദുരിതത്തില്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ദേശീയ ദിന ആഘോഷം പൂര്‍ണമായി മാറ്റി വെച്ചതായി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനാഘോഷങ്ങള്‍ക്ക് വേണ്ട മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് അമീറിന്‍്റെ ധീരമായ തീരുമാനം പുറത്ത് വന്നത്. ഇതിന് പുറകെയാണ് ആഘോഷ കമ്മിറ്റി സിറിയന്‍ ജനതക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി ധനശേഖരണം നടത്താന്‍ തീരുമാനിച്ചത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് പ്രമുഖ സന്നദ്ധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ ദര്‍ബ്സ്സാഇയില്‍ ഫണ്ട് ശേഖരത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ്, ഖത്തര്‍ റെഡ്ക്രസന്‍റ്, അഫീഫ് എന്നീ സന്നദ്ധ സംഘടനകളുടെ ഇരുപത് വീതം കൗണ്ടറുകള്‍ ദര്‍ബ്സ്സാഇയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. മൊത്തം നൂറ് കൗണ്ടറുകളായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുക. ഇന്ന് വിവിധ റെസ്റ്റോറന്‍്റുകള്‍ തങ്ങളുടെ ലാഭ വിഹിതം പൂര്‍ണമായി അലപ്പോ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ വിറ്റ് ലഭിക്കുന്ന സംഖ്യയും ഇങ്ങനെ നീക്കി വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സാംസ്ക്കാരിക വകുപ്പ് മന്ത്രാലയത്തില്‍ നിന്നുളള അഭ്യര്‍ത്ഥന പ്രകാരം വിവിധ എഴുത്തുകാര്‍ തങ്ങളുടെ ചില ഗ്രന്‍ഥങ്ങളുടെ റോയല്‍റ്റി പൂര്‍ണമായി സിറിയന്‍ ജനതക്ക് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. ഖത്തറിന്‍്റെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ പുതിയ ഒരേട് കൂടി എഴുതിച്ചേര്‍ക്കാന്‍ ഇന്ന് നടക്കുന്ന ദര്‍ബ്സ്സാഇ ധനശേഖരണ യജ്ഞം സഹായിക്കുമെന്ന് തന്നെയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.