ദോഹ: വിമാനടിക്കറ്റിന് പണമില്ലാത്തതിൻെറ പേരിൽ നാട്ടിലെത്താൻ കഴിയാത്ത അർഹരായ പ്രവാസികൾക്കായി ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കിയ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതിയിൽ ഇതുവരെ നാടണഞ്ഞത് ഖത്തറിൽ നിന്ന് 31 പേർ. പദ്ധതി വഴി അർഹരായ 31 പേർക്കാണ് ഇതുവരെ സൗജന്യവിമാനടിക്കറ്റ് നൽകിയിരിക്കുന്നത്. രോഗികൾ, തൊഴിൽനഷ്ടപ്പെട്ടവർ, ഓൺഅൈറവൽ വിസയിൽ വന്ന് കുടുങ്ങിയവർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ ടിക്കറ്റ് നൽകിയിരിക്കുന്നത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ദിവസം പദ്ധതി വഴിയുള്ള സൗജന്യവിമാനടിക്കറ്റിൽ നാലുപേരാണ് നാടണഞ്ഞത്.
ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തി വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെട്ട തൃശൂർ സ്വദേശിയായ വീട്ടമ്മ, ഹൗസ് ഡ്രൈവര്‍ ജോലി നഷ്ടപ്പെടുകയും നടുവേദനയാല്‍ കഷ്ടപ്പെടുകയുമായിരുന്ന മലപ്പുറം സ്വദേശി, ഹൃദയശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ആലപ്പുഴ സ്വദേശി, നാഡീസംബന്ധമായ അസുഖങ്ങള്‍ കാരണം വിഷമിക്കുന്ന കുന്ദംകുളം സ്വദേശി എന്നിവരാണ് ഈ നാലുപേർ. എംബസിയില്‍ നിന്നും യാത്രക്കുള്ള അനുമതി ലഭിച്ച ഇവര്‍ക്ക് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായമാണ് വിങ്സ് ഓഫ് കംപാഷൻ പദ്ധതി അധികൃതർ നേരത്തേ കൈമാറിയത്.
ഇതിനുമുമ്പും ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്തവർക്കും സൗജന്യടിക്കറ്റുകൾ നൽകിയിരുന്നു. പദ്ധതിയിൽ നേരത്തേ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് തുടർ അന്വേഷണങ്ങൾ നടത്തിയാണ് ടിക്കറ്റിനുള്ള പണം അനുവദിക്കുന്നത്.
ഇതിനായി പദ്ധതിക്ക് കീഴിൽ പ്രത്യേക കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലുള്ളവർക്കും സൗജന്യടിക്കറ്റുകൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.