ദോഹ: ലോകകാര്യങ്ങളിൽ യുവാക്കൾക്ക് വ്യക്തമായ ദിശാബോധം നൽകി ദോഹ ഫോറം യൂത്ത് എഡിഷന് എഡ്യൂക്കേഷന്‍ സിറ്റിയില്‍ തുടക്കം. യുവാക്കളുടെ സംവാദ ശേഷി വര്‍ധിപ്പിക്കുന്നതിനും ലോകത്ത് നടക്കുന്ന വിവിധ വിഷയങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങള്‍ ചര്‍ച്ചകളിലൂടെ അവതരിപ്പിക്കുന്നതിനുമാണ് ഫോറം. ഖത്തര്‍ ഫൗണ്ടേഷന് ഉപാധ്യക്ഷയും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിന്ദ് ഹമദ് ആൽഥാനി, വിദേശകാര്യ മന്ത്രാലയം വക്താവ് ലുൽവാ അല്‍ഖാദിര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ ഫൗണ്ടേഷന് അംഗമായ ദോഹ ഫോറം ആൻറ് ഖത്തര്‍ ഡിബേറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ ഡിബേറ്റ് അലുംനി ഗ്രൂപ്പ് അവതരിപ്പിച്ച അറബിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് പാനല്‍ ചര്‍ച്ചകളാണ് നടന്നത്. ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പല വിഷയങ്ങളിലും യുവാക്കള്‍ നടത്തിയ ക്രിയാത്മകവും ദീര്‍ഘവീക്ഷണവുമുള്ള അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വലിയ പ്രചോദനമായെന്ന് ശൈഖ് ഹിന്ദ് പറഞ്ഞു. ഡിസംബര്‍ 15,16 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന 18ാമത് ദോഹ ഫോറത്തിന് മുന്നോടിയായാണ് ദോഹ ഫോറത്തിെൻറ യൂത്ത് എഡിഷന് സംഘടിപ്പിക്കപ്പെട്ടത്. ദോഹ ഫോറത്തിെൻറ പുതിയ എഡിഷനാണ് തുടക്കം കുറിക്കപ്പെട്ടതെന്നും ആദ്യമായാണ് യൂത്ത് എഡിഷന് നടക്കുന്നതെന്നും ലുൽവാ അല്‍ഖാദിര്‍ പറഞ്ഞു.
ഖത്തര്‍ ഫൗണ്ടേഷെൻറയും ഖത്തര്‍ ഡിബേറ്റിെൻറയും സഹകരണത്തില്‍ നടക്കുന്ന ഈ പരിപാടി വാദങ്ങളുടെയും സംവാദങ്ങളുടെയും ചരിത്രം പുനരവലോകനം ചെയ്യുമെന്നും മനുഷ്യത്വത്തിെൻറ ചരിത്രത്തിലും അറബ് മേഖലയുടെയും വേരുകളുമായി ഇത് ബന്ധിപ്പിക്കപ്പെട്ടതാണതെന്നും അവര്‍ പറഞ്ഞു. ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് പരിപാടിയിൽ ചര്‍ച്ച ചെയ്യപ്പെട്ടത്. കുടിയേറ്റത്തിെൻറ രീതികള്‍, കാരണങ്ങള്‍, ആഘാതങ്ങള്‍, വ്യാജ വാര്‍ത്തകളുടെ പ്രതിഫലനം, മാധ്യമങ്ങളുടെ സത്യസന്ധത തുടങ്ങിയ വിഷയങ്ങളിലെല്ലാം ചര്‍ച്ച നടന്നു. ഈ വിഷയങ്ങളെല്ലാം തങ്ങളുടെ ജീവിതത്തില്‍ എങ്ങിനെ ബാധിച്ചു, മറ്റുള്ളവര്‍ക്കും സമൂഹത്തിനും എന്ത് ആഘാതമാണ് ഇവ വരുത്തിയത് തുടങ്ങിയവയെകുറിച്ച് യുവാക്കൾ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. ലോകത്ത് നടക്കുന്ന വിവിധ വിഷയങ്ങളില്‍ തങ്ങള്‍ക്കും കാര്യങ്ങൾ പറയാനുണ്ടെന്ന യുവാക്കളുടെ അവകാശമാണ് യൂത്ത് എഡിഷന് കാണിക്കുന്നതെന്ന് ശൈഖ ഹിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.