ദോഹ: ആഘോഷമില്ലാതെ എന്നാല്‍ ചരിത്രപ്രസക്തമായി ഖത്തര്‍ ഇന്ന് ദേശീയദിനം ആചരിക്കുന്നു. അലപ്പോയിലെ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിരപരാധികളുടെ വേദന ഉള്‍ക്കൊണ്ട് സ്വന്തം രാജ്യത്തെ ദേശീയ ദിനാഘോഷം വേണ്ടന്നുവെച്ച ധീരവും ഐക്യദാര്‍ഡ്യവും കലര്‍ന്ന തീരുമാനം ലോകശ്രദ്ധ ആകര്‍ഷിച്ച സാഹചര്യമാണുള്ളത്. ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18 ന് ഖത്തറില്‍ അധികാരത്തില്‍ വന്നതിന്‍െറ ഓര്‍മയായാണ് ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്.
ലോക ഭൂപടത്തില്‍ ഈ കൊച്ചുരാജ്യത്തിന് അതിന്‍െറതായ അടയാളപ്പെടുത്തല്‍ നല്‍കിയത് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി ആയിരുന്നു. വിവിധ ധ്രുവങ്ങളില്‍ വിഘടിച്ച് നിന്ന ഗോത്രസമൂഹങ്ങളെ രഞ്ചിപ്പിന്‍െറ പാതയിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു അദ്ദേഹം. അതിന് ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു എന്നത് ചരിത്ത്രിന്‍െറ ഭാഗവുമാണ്. ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരായി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി ‘അല്‍ വജബ’ നയിച്ച യുദ്ധം നയിച്ചതും രാഷ്ട്രത്തിന്‍െറ വീര ചരിത്രത്തെ കുറിക്കുന്നു. ചരിത്രസംഭവങ്ങള്‍ക്കുശേഷം താല്‍ക്കാലിക ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ി 1970 മെയ് 29ന് ഖത്തറില്‍ പ്രഥമ മന്ത്രിസഭ അധികാരത്തില്‍ വന്നു. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഖത്തര്‍ ഭരണകുടം എന്നും വേറിട്ട നിലപാടുകളിലൂടെ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇപ്പോഴത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി എന്നിവരുടെ നിലപാടുകള്‍ ലോകം ആദരവോടെയാണ് നിലക്കൊണ്ടത്. വിദേശ രാജ്യങ്ങളോടുള്ള നയതന്ത്ര നിലപാടുകളായിരുന്നാലും ലോകത്ത് കഷ്ടത അനുഭവിക്കുന്ന സമൂഹങ്ങളോടുള്ള ഐക്യദാര്‍ഡ്യമായിരുന്നാലും ഖത്തര്‍ പറയേണ്ടതും പ്രവര്‍ത്തിക്കേണ്ടതും മുഖം നോക്കാതെ നടപ്പാക്കി. സിറിയയിലും ഫലസ്തീനിലും അനീതി നടമാടുമ്പോള്‍ അരുതെന്ന് വിളിച്ച് പറയാന്‍ ധൈര്യം കാട്ടുകയും പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ അന്നവും മരുന്നും ആശ്രയവുമായി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ അയക്കാനും തയ്യാറായി.അതില്‍ ഒന്നായിരുന്നു 20 വര്‍ഷം മുമ്പ് അല്‍ ജസീറ വാര്‍ത്താചാനലിന് രൂപം കൊടുത്തത്. ഇരുള്‍ മൂടിയ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ അല്‍ ജസീറക്ക് കഴിഞ്ഞു. അതിനൊപ്പം വിദേശ നിക്ഷേപങ്ങള്‍ നടത്തുന്നതായാലും ലോക രാജ്യങ്ങള്‍ക്ക് പ്രകൃതി ദ്രവീകരണ വാതകം വില്‍പ്പന നടത്തുന്നതായാലും തങ്ങളുടെ ധര്‍മ്മിഷ്ടതയും കൃത്യതയും ഉയര്‍ത്തി പിടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ 2022 ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍െറ സംഘാടനം നടത്താനായി ഉള്ള ഒരുക്കത്തിലുമാണ്. എന്നാല്‍ ആറു വര്‍ഷം കൊണ്ടുള്ള ഇതുവരെയുള്ള ഒരുക്കങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണന്ന് അടുത്തിടെ ഖത്തര്‍ സന്ദര്‍ശിച്ച ഫിഫ ജനറല്‍ സെക്രട്ടറി ഫാതിമ സമൂറ വ്യക്തമാക്കിയിരുന്നു. ഇനിയുള്ള ആറ് വര്‍ഷം കൊണ്ടും ഒരുക്കങ്ങള്‍ കൂടുതല്‍ വിശാലമാക്കാനുള്ള കഠിനയത്നത്തിലാണ് ഖത്തര്‍. ഇപ്പോള്‍ ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ട്രാന്‍സിറ്റ് വിസാ സമ്പ്രദായത്തിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ഖത്തറിലേക്ക് വാതിലുകള്‍ തുറന്നിടുകയും പുതിയ പ്രവാസി നിയമം പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ദൗത്യവും ഖത്തര്‍ ഏറ്റെടുത്തിരിക്കുന്നു. ഈ വര്‍ഷം ദേശീയ ദിനാഘോഷത്തിന് സിറിയന്‍ ഐക്യദാര്‍ഡ്യം പ്രമാണിച്ച് ആഘോഷങ്ങള്‍ ഒന്നുമില്ല. എന്നാല്‍ സുപ്രധാനമായ തീരുമാനങ്ങളലിലൂടെയും എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള തീരുമാനം ‘ഒപെക്’ രാജ്യങ്ങളെ കൊണ്ട് എടുപ്പിക്കുന്നതിലും ഖത്തര്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്.
ഖത്തറില്‍ കോര്‍ണിഷിലെ പരേഡും വൈമാനിക അഭ്യാസങ്ങളും ഇന്നത്തെ ദേശീയ ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.. മാത്രമല്ല രാജ്യത്തെ പൊതു-മേഖലാ സ്വകാര്യ തലത്തിലുള്ള യാതൊരു തരത്തിലുള്ള ആഘോഷവും വേണ്ടാന്നുവച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ദേശീയ ദിനാഘോഷം സിറിയയിലെ അലപ്പോയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വേണ്ടാന്നുവെച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ തീരുമാനം അമീരി ദിവാന്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുന്നെ ദേശീയ ദിനാഘോഷത്തിന് ഖത്തറില്‍ ഒരുക്കം ആരംഭിച്ചിരുന്നു. പാതയോരങ്ങളില്‍ പൂക്കള്‍ നിറഞ്ഞ ചെടികള്‍ നട്ടും ദേശീയ പതാകള്‍ കൊണ്ട് വീഥികള്‍ അലങ്കരിച്ചും കോര്‍ണിഷില്‍ കമനീയമായ വേദിയും ഇരിപ്പിടങ്ങളും സ്ഥാപിച്ചും ആഘോഷം പതിവുപോലെ ഉജ്ജ്വലമാക്കാനുള്ള ശ്രമത്തിലായിരുന്നു. ദേശീയ ദിനാഘോഷം എന്നത് ഖത്തറിന് എന്നും ആവേശത്തിന്‍െറയും ആഹ്ളാദത്തിന്‍െറയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
എന്നാല്‍ അടുത്തിടെയായി അലപ്പോയിലെ സാഹചര്യങ്ങളെ കുറിച്ച് ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തോട് ഉണര്‍ത്തുന്നുണ്ടായിരുന്നു. എന്നിട്ടും മൗനം പാലിക്കുന്ന ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നിലപാട് കണ്ടാണ്, ഒടുവില്‍ ഇത്തരമൊരു നിലപാടിലേക്ക് ഖത്തര്‍ എത്തിയത്. അതാകട്ടെ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് ആഗോള തലത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍.
വിഷയത്തിലേക്ക് ശ്രദ്ധയൂന്നാന്‍ മാധ്യമങ്ങളെയും ലോക നേതാക്കളെയും പ്രേരിപ്പിച്ചു എന്ന് തന്നെയാണ് കരുതേണ്ടത്. ചില അറബ് രാജ്യങ്ങള്‍ ഖത്തറിന്‍െറ ചുവടുപിടിച്ച് അലപ്പോ വിഷയത്തില്‍ രംഗത്തത്തെുകയും പൊതുവില്‍ അലപ്പോയിലെ കൂട്ടക്കുരുതികള്‍ക്കെതിരായ പ്രതിഷേധം ഉയരാനും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.