‘ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ’ ഭാരവാഹികൾ ഹമദ് ബ്ലഡ് ഡോണർ സെൻററിന് മുന്നിൽ   

ജൂൺ 14, ലോകരക്തദാതാക്കളുടെ ദിനം: ഇതാ, സഹജീവി സ്നേഹത്തിൻെറ ചോരച്ചുവപ്പ്

ദോഹ: ഖത്തറടക്കം ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ സഹജീവി സ്നേഹത്തിന് ചോരച്ചുവപ്പ് നൽകുന്ന മലയാളികളുടെ അഭിമാനക്കൂട്ടമാണിവർ. പേര് 'ബ്ലഡ് ഡോണേഴ്സ് കേരള' (ബി.ഡി.കെ).

കേരളത്തിൽനിന്ന് തുടങ്ങി ഇന്ന് പല രാജ്യങ്ങളിലും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മ ഖത്തറിൽ 'ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ' എന്ന പേരിൽ പ്രവർത്തിക്കുന്നു. രക്തദാനത്തിന് മാത്രമായുള്ള സംഘടന എന്നതാണ് ബി.ഡി.കെയെ വ്യത്യസ്തമാക്കുന്നത്. 2011ൽ ചങ്ങനാശ്ശേരിക്കാരനായ വിനോദ് ഭാസ്കർ എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് ഫേസ്ബുക്കിലൂടെ കൂട്ടായ്മ രൂപവത്കരിക്കുന്നത്.

നയാപൈസ വാങ്ങാതെ രക്തം ആവശ്യമായി വരുന്നവർക്ക് മുന്നിൽ ഒാടിയെത്തി രക്തം നൽകുക എന്നത് മാത്രമാണ് ഇതിലെ അംഗങ്ങളുെട ലക്ഷ്യം.ഇന്ന് എല്ലാ ജി.സി.സികളും അടക്കം പല രാജ്യങ്ങളിലും ബി.ഡി.കെ പ്രവർത്തിക്കുന്നു. 2013ലാണ് ഖത്തർ ഘടകം രൂപവത്കരിക്കുന്നത്. 600ഓളം അംഗങ്ങളാണ് ഖത്തറിലുള്ളത്. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് എല്ലാ മാസവും രക്തദാന ക്യാമ്പ് നടത്തുന്നു.

നിലവിൽ കോവിഡ് ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്യുന്നുമുണ്ട്. 6000ത്തോളം ആളുകളുടെ രക്തദാന ഡയറക്ടറിയും ഇവർ തയാറാക്കിയിട്ടുണ്ട്.ക്യാമ്പുകളിലെത്തുന്നവരുടെ പേരുവിവരങ്ങൾ ചേർത്ത് ഡയറക്ടറി പുതുക്കുകയും ചെയ്യുന്നു.

കിട്ടാൻ പ്രയാസമുള്ള നെഗറ്റിവ് രക്തഗ്രൂപ്പുള്ള 2000ത്തോളം ആളുകളും ഇൗ ഡയറക്ടറിയിലുണ്ട്. ലോകത്ത് അഞ്ചുലക്ഷം പേരിൽ ഒരാൾക്ക് മാത്രം ഉള്ള ബോംബെ ഒ.എച്ച് ഗ്രൂപ് രക്തമുള്ള കണ്ണൂർ ഇരിട്ടി സ്വദേശി നിതീഷും കൂട്ടായ്മയിലെ അംഗമാണ്. ഖത്തറിലെ ഏതൊരാൾക്കും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വന്നാൽ 33784621 എന്ന ബി.ഡി.കെയുടെ ഫോൺ നമ്പറിൽ വിളിക്കാം.

ഹമദിൽ അടക്കം ഇത്തരം ആവശ്യങ്ങൾക്ക് ബി.ഡി.കെയെ ആണ് അധികൃതർ ബന്ധെപ്പടാറ്. ഷാജി വെട്ടുകാട്ടിലാണ് പ്രസിഡൻറ്. കൃഷ്ണകുമാർ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡൻറ്: സബിൻ സാബു. ജോയൻറ് സെക്രട്ടറി: റിയാസ് ജബ്ബാർ. മീഡിയ കോഓഡിനേറ്റർ വിവേക് നായർ.

കോവിഡ് മുക്തനാണോ, പ്ലാസ്മ ദാനം ചെയ്യൂ

കോവിഡിൽനിന്ന് മുക്തി നേടിയവർക്ക് മറ്റുള്ളവരുടെ കോവിഡ് ചികിത്സക്കായി രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാം. കോവിഡ്–19 രോഗമുക്തി നേടിയ വ്യക്തിയുടെ രക്തത്തിൽനിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികൾ നിലവിൽ കോവിഡ്–19 ചികിത്സയിലുള്ളവർക്ക് നൽകുകയും അതുവഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ് കോൺവാലസെൻറ് പ്ലാസ്മ (സി.പി) ചികിത്സ.

ഇതിലൂടെ കോവിഡ് രോഗത്തിൻെറ കാഠിന്യമോ രോഗബാധയുടെ കാലയളവോ കുറക്കാനാവും. രോഗത്തിൻെറ തുടക്കത്തിലാണെങ്കില്‍ പ്ലാസ്മ ചികിത്സ മെച്ചപ്പെട്ട ഫലമാണ് കാണിക്കുന്നത്. സുഖം പ്രാപിച്ച രോഗിയിൽനിന്നുള്ള പ്ലാസ്മ ഒന്നോ രണ്ടോ രോഗികള്‍ക്ക് ചികിത്സക്കായി ഉപയോഗിക്കാം.

രോഗം മാറിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇതിനായി കമ്യൂണിക്കബിള്‍ ഡിസീസ് സെൻററിലെ 40254003 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോവിഡ് നെഗറ്റിവായതിന് ശേഷം 14 ദിവസത്തില്‍ കൂടുതല്‍ ആയവര്‍ക്കാണ് തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനാവുക.

പ്രായം 18നു മുകളിലും ശരീരഭാരം 50 കിലോഗ്രാമില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാം. ദാനം ചെയ്യുന്നതിനു മുമ്പ് ശാരീരികമായ വിശ്രമവും നല്ല ഉറക്കവും ഉണ്ടായിരിക്കണം. വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ തവണ പ്ലാസ്മ ദാനം ചെയ്യാം. ഏകദേശം 45 മുതല്‍ 60 മിനിറ്റുവരെ സമയത്തിനുള്ളിലാണ് പ്ലാസ്മ ദാനത്തിൻെറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക. പ്ലാസ്മ തെറപ്പിയുടെ വിജയം രോഗികളില്‍ വ്യത്യസ്തമായിരിക്കും.

ആശുപത്രിയില്‍നിന്നോ ക്വാറൻറീനില്‍നിന്നോ വിടുതല്‍ നേടി രണ്ടാഴ്ചക്കു ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാനാവുക. എന്നാല്‍, രോഗത്തില്‍നിന്ന് മുക്തമായതിനു ശേഷം മൂക്കില്‍നിന്നോ തൊണ്ടയില്‍നിന്നോ ഉള്ള പി.സി.ആര്‍ പരിശോധനയുടെ അവസാന നെഗറ്റിവ് ഫലത്തിന് ശേഷമോ അല്ലെങ്കില്‍ 28 ദിവസത്തിനു ശേഷമോ 14 ദിവസമായി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.  

രക്തം ദാനം ചെയ്യാം, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാം

ലോകം ഇന്ന് രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും സുരക്ഷിത രക്തദാനം സംബന്ധിച്ച് ബോധവത്കരണം നടത്താനുമാണ് എല്ലാവർഷവും ജൂൺ 14നു ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്.

എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്നും ഇതിനായി ഖത്തറിലുള്ള വിവിധ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു. കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്ന ആയിരക്കണക്കിനാളുകൾ ഖത്തറിലുണ്ട്. അവർക്ക് നന്ദി അറിയിക്കുകയാണ്.

ലോകം തുടിപ്പോടെ നിലനിൽക്കുന്നതിനുള്ള പ്രധാന കാരണം രക്തദാനം നടത്തുന്നവരാണെന്ന് എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പ് ചെയർപേഴ്സൺ ഡോ. ഈനാസ് അൽകുവാരി പറഞ്ഞു. മറ്റുള്ളവരുടെ ജീവനാണ് സംരക്ഷിക്കപ്പെടുന്നത്. മറ്റുള്ളവരുടെ ആരോഗ്യമാണ് രക്തദാനത്തിലൂെട മെച്ചെപ്പടുന്നതെന്നും അവർ പറഞ്ഞു. സുരക്ഷിതമായ രക്തദാനവും അതിനുള്ള ഉപകരണങ്ങളുെട വിതരണവും ആരോഗ്യമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. ഖത്തറിൽ ഏത് അടിയന്തരഘട്ടത്തിലും ആവശ്യമായ രക്തശേഖരം ഉണ്ട്. കാൻസർ ചികിത്സ അടക്കമുള്ളവക്ക് ഒഴിച്ചുകൂടാനാവാത്തതാണ് രക്തം. ആശുപത്രിയിൽ എത്തുന്ന പത്തിൽ ഒരാൾക്കെങ്കിലും അടിയന്തരമായ രക്തം ആവശ്യമായി വരുന്നുണ്ട്. ഒരു യൂനിറ്റ് രക്തം മൂന്നു രോഗികൾക്ക് ഉപകാരെപ്പടും.

ലോകരക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ജൂൺ 13 മുതൽ 16 വരെ ഹമദ് ജനറൽ ആശുപത്രിക്ക് അടുത്തുള്ള ബ്ലഡ് ഡോണർ സെൻററിൽ രാത്രികളിൽ വിവിധ പരിപാടികൾ നടക്കും. ജൂൺ 18ന് വൈകീട്ട് മൂന്നുമുതൽ ലുലു അൽഖോർ മാളിൽ മൊബൈൽ രക്തദാനയൂനിറ്റ് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

വഴികാണിച്ച് ഹമദ് ബ്ലഡ് ഡോണർ കേന്ദ്രം

രക്തദാനമേഖലയിൽ ഹമദ് മെഡിക്കൽ കോർപറേഷൻെറ ബ്ലഡ് ഡോണർ സെൻറർ വൻപ്രവർത്തനമാണ് നടത്തുന്നത്. ഹമദ് ജനറൽ ആശുപത്രിക്കടുത്താണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും പിന്നീട് വൈകീട്ട് ആറുമുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഈ കേന്ദ്രം പ്രവർത്തിക്കില്ല.

സർജിക്കൽ സ്പെഷാലിറ്റി സെൻററിനടുത്ത് ഔട്ട്പേഷ്യൻറ് വിഭാഗത്തിൻെറ എതിർവശത്തായി പുതിയ ബ്ലഡ് ഡോണർ സെൻറർ ഇൗയിടെ തുറന്നിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് ആറുമുതൽ രാത്രി 12 വരെ ഇതു പ്രവർത്തിക്കും. വെള്ളിയാഴ്ച ഉണ്ടാകില്ല.

സൂഖ് വാഖിഫ് മൊബൈൽ യൂനിറ്റ് വെള്ളിയാച അടക്കം ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. രാത്രി എട്ടുമുതൽ പുലർച്ച 12 വരെയാണ് പ്രവർത്തനസമയം.ശൈരിബ് മൊൈബൽ യൂനിറ്റ് ഞായറാഴ്ച മുതൽ ശനിയാഴ്ച വരെ ആഴ്ചയിൽ എല്ലാദിവസവും ഇതേസമയം പ്രവർത്തിക്കും. http://hamad.qa/qbs എന്ന ലിങ്ക് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Tags:    
News Summary - June 14, World Blood Donor Day: Behold the Blood Red of Companion Love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.